Sorry, you need to enable JavaScript to visit this website.

പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം- മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടിരിക്കുന്നു. സിപിഎം ആയുധമെടുത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കില്ലെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടണം. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മന്ത്രി ജലീല്‍ ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാതെ കുറ്റകരമായ അനാസ്ഥയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയമിച്ചതായി മുല്ലപ്പള്ളി അറിയിച്ചു.  കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ എല്‍.കെ. ശ്രീദേവി, സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് സമതി അംഗങ്ങള്‍. പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഗുരുതരമായ അച്ചടക്കലംഘനമാണ് വിഷയത്തില്‍ ഉണ്ടായത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് കെ.പി.സി.സി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും. ഡി സി സി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ റിപ്പോര്‍ട്ട് കൈമാറുന്ന മുറക്ക് നടപടി സ്വീകരിക്കും. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Latest News