റിയാദ് - അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെ നേതൃത്വത്തിലുള്ള സൗദിയ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.
സൗദിയ പ്രവര്‍ത്തന റിപ്പോര്‍ട്ട്, സേവനം മെച്ചപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിഷയങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിശകലനം ചെയ്തു.
സ്വദേശികള്‍ക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുകയും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും പൂര്‍ണ തോതില്‍ തുറക്കുകയും ചെയ്യുന്ന തീയതിയില്‍ ജനുവരി 29 ന് ആഭ്യന്തര മന്ത്രാലയം മാറ്റംവരുത്തിയിരുന്നു.
പുതിയ തീരുമാനം അനുസരിച്ച് മെയ് 17 മുതലാണ് സ്വദേശികള്‍ക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുകയും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും പൂര്‍ണ തോതില്‍ തുറക്കുകയും ചെയ്യുക.
അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സർവീസുകളും മെയ് 17 മുതല്‍ ആരംഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ ഇന്ത്യിലേക്കും തിരിച്ചും സർവീസുകള്‍ക്ക് എയർ ബബിള്‍ കരാർ പോലും നിലവിലില്ല.