കറാച്ചി- രാജ്യത്ത് വർധിച്ചുവരുന്ന അശ്ലീലതയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന പ്രധാനമന്ത്രി ഇംറാന്‍ഖാന്‍റെ പ്രസ്താവന വിവാദമായ പാക്കിസ്ഥാനില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനരയായി.
സിന്ധ് തലസ്ഥാനത്തെ മേമൻ ഗോത്ത് പ്രദേശത്താണ് പന്ത്രണ്ട് വയസുകാരിയെ നാല് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.
കൂട്ടബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല, ബലാത്സംഗ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് നാലുപേർക്കെതിരെ കേസെടുത്തു.
നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പെണ്‍കുട്ടി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് നിലച്ച സ്ഥിതിയിലാണെന്ന് പോലീസ് അറിയിച്ചു.
പാക്കിസ്ഥാനില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന്, പാശ്ചാത്യ സംസ്കാരത്തിൽ നിന്നുള്ള പ്രതികൂല സ്വാധീനം മൂലം വർദ്ധിച്ചുവരുന്ന അശ്ലീലതയാണ് ഇത്തരം പ്രവൃത്തികൾ എന്ന് വർധിക്കാന്‍ കാരണമെന്ന പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍റെ മറുപടി വിവാദമായിരുന്നു.
പ്രധാനമന്ത്രിയുടെ മുൻ ഭാര്യ ജെമിമ ഖാൻ ഉൾപ്പെടെയുള്ളവരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രസ്താവനയെ ശക്തമായി അപലപിച്ച് രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.