ജയ്പുർ- ബിജെപിയുടെ ഓപ്പറേഷൻ താമര ഭയന്ന് സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി അസമിലെ കോൺഗ്രസ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22 പ്രതിപക്ഷ സ്ഥാനാർത്ഥികളെ ആണ് കോൺഗ്രസ് രാജസ്ഥാനിലെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അടുത്ത മാസം 2ാം തിയ്യതിയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ സാഹചര്യത്തിൽ ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ട് പിടിക്കുമോ എന്നുളള ഭയം കാരണമാണ് കോൺഗ്രസ് നീക്കം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഫെയർമോണ്ട് റിസോർട്ടിലേക്കാണ് നേതാക്കളെ സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുക എന്നത് ബിജെപി പതിവാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സഖ്യകക്ഷികൾക്ക് സുരക്ഷ വേണമെന്ന് തോന്നിയത് എന്നും അദ്ദേഹം വ്യക്തമാക്കി.