ഓര്‍മകളില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍; തൊഴിലാളികളുടെ പലായനം തുടങ്ങി

മുംബൈ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ മുംബൈയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം. നഗരത്തില്‍നിന്നുള്ള ട്രെയിനുകളില്‍ സ്വദേശങ്ങളിലേക്ക് കുടുംബസമേതം മടങ്ങുന്നവരുടെ തിരക്കാണ്.


ലോക്മാന്യ തിലക് ടെര്‍മിനസില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ പലര്‍ക്കും കയറാനായില്ല. ട്രെയിന്‍ ഗോരഖ്പൂരിലേക്കാണ് പോകുന്നതെന്നും കോവിഡ് വ്യാപിച്ചതിനാല്‍ മുംബൈ വിടുകയാണെന്നും യാത്രക്കാര്‍ പറഞ്ഞു.
ഇതേ സ്ഥിതി തന്നെയാണ് രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലുമുള്ളത്. മഹാരാഷ്ട്രക്കുപുറമെ, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ് സര്‍ക്കാരുകളും കര്‍ഫ്യൂകളും മറ്റു നടപടികളും  പ്രഖ്യാപിച്ചിരിക്കയാണ്.  

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളുടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നു. 1947 നുശേഷമുള്ള ഏറ്റവും വലിയ പലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.
മുംബൈയില്‍ വ്യാഴാഴ്ച 8938 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 മരണവും സ്ഥിരീകരിച്ചു.

 

Latest News