റിയാദ്- വിശുദ്ധ റമദാനില്‍ അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാനെത്തി പിടിയിലായാല്‍ 10,000 റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനുമതിയില്ലാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാല്‍ ആയിരം റിയാലായിരിക്കും പിഴ നല്‍കേണ്ടി വരികയെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
തവക്കൽനാ' ആപ്പ് വഴിയും ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന സേവനം ആരംഭിച്ചതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് നേരത്തെ അറിയിച്ചിരുന്നു.
ബുധനാഴ്ച നടത്തിയ അപ്‌ഡേറ്റിലൂടെയാണ് ഹജ്, ഉംറ പെർമിറ്റ് സേവനം 'തവക്കൽനാ' ആപ്പിൽ ഉൾപ്പെടുത്തിയത്. 'ഇഅ്തമർനാ' ആപ്പിനെ 'തവക്കൽനാ' ആപ്പിൽ കൂട്ടിച്ചേർക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകൾ ബാധകമാക്കിയിട്ടുണ്ട്. രണ്ടു ഡോസ് കൊറോണ വാക്‌സിൻ പൂർത്തിയാക്കിയവർക്കും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം കഴിഞ്ഞവർക്കും മാത്രമാണ് ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ. പെർമിറ്റ് അപേക്ഷകരുടെ ആരോഗ്യ നില 'തവക്കൽനാ' ആപ്പ് വഴി ഉറപ്പുവരുത്തും. ഇരു ഹറമുകളിലും പ്രവേശിക്കുമ്പോള്‍ തവക്കല്‍നാ ആപ്പില്‍ കോവിഡ് സ്റ്റാറ്റസ് കാണിക്കണം.