Sorry, you need to enable JavaScript to visit this website.

കണ്ണൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു;പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പരാതി

കണ്ണൂര്‍ -  പാനൂർ പു​ല്ലൂ​ക്ക​ര​യി​ൽ ലീഗ്​ പ്രവർത്തകൻ കൊല്ലപ്പെട്ട  സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വിളിച്ച സമാധാനയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു.

പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും പോലീസില്‍നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലാണ് സമാധാനയോഗം വിളിച്ചിരുന്നത്.  . കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് യു.ഡി.എഫിന്റെ ബഹിഷ്‌കരണം.

കൊലപാതകം നടന്ന് 42 മണിക്കൂർ പിന്നിട്ടിട്ടും സംഭവ സ്ഥലത്ത് വെച്ച് മൻസൂറിൻ്റെ ജ്യേഷ്ഠൻ മുഹ്സിൻ പിടിച്ചു പോലീസിനെ ഏൽപിച്ച ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.പതിനൊന്ന് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിട്ടും അതിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി ആരോപിച്ചു.

,മൻസൂറിൻ്റെ ഖബറടക്കത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ഏതാനും സി.പി.എം ഓഫീസുകൾ തകർക്കപ്പെട്ടതിൻ്റെ പേരിൽ 24 മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് വളഞ്ഞ് പിടിക്കുകയും മൃഗീയമായി മർദിച്ചു.  ഇവരെ

വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൊളവല്ലൂർ പോലീസ് ആട്ടിപ്പായിക്കുകയാണുണ്ടായത്.

പോലീസിൻ്റെ ഈ നീതി നിഷേധത്തിനെതിരെ യു.ഡി.എഫ്.പ്രക്ഷോഭം ആരംഭിക്കുകയാണ്. പഞ്ചായത്ത്തലങ്ങളിൽ നടക്കുന്ന പ്രകടനത്തോടും പ്രതിഷേധ കൂട്ടായ്മയോടും കൂടി പ്രക്ഷോഭം ആരംഭിക്കും.മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും.

പിണറായിയുടെ ജില്ലയിൽ പോലീസിൻ്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ് ഭരണകൂടമെന്ന് അദ്ദേഹം പറഞ്ഞു.

പോലീസിൻ്റെ ഭാഗത്ത് നിന്ന് നീതിയുക്തമായ നിലപാടുണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങൾ പ്രഹസനമായിരിക്കും. തങ്ങൾ നിഷ്പക്ഷമാണെന്ന് കാണിക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനും പോലീസിനുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News