Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിനെ തിരികെ എത്തിക്കുമെന്ന് ആരും ഉറപ്പു നല്‍കുന്നില്ല, പ്രതിഷേധവുമായി മന്‍ഹാസിന്റെ ഭാര്യ

ജമ്മു- നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) ഭടന്‍ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടമോ കേന്ദ്ര സര്‍ക്കാരോ യാതൊരു ഉറപ്പും നല്‍കുന്നില്ലെന്ന ആക്ഷേപവുമായി മന്‍ഹാസിന്റെ ഭാര്യ മീനു.
സിആര്‍പിഎഫിലെ കോബ്ര യൂണിറ്റില്‍ ഉള്‍പ്പെടുന്ന മന്‍ഹാസിനെ ഛത്തീസ്ഗഢില്‍ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതാണ് കരുതുന്നത്. ആക്രമണത്തില്‍ സിആര്‍പിഎഫ് ഭടന്മാരും പോലീസുകാരും ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മന്‍ഹാസിനെ കാണാനില്ലന്നും അന്വേഷിക്കുന്നുണ്ടെന്നും മാത്രമാണ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരും
അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പറയുന്നതെന്ന് മീനു മന്‍ഹാസ് പറഞ്ഞു.  
എന്റെ ഭര്‍ത്താവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് സര്‍ക്കാറില്‍ നിന്നോ സുരക്ഷാ സേനയില്‍ നിന്നോ യാതൊരു ഉറപ്പും ലഭിക്കാത്തതിനാലാണ്  പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് അവര്‍ പറഞ്ഞു.  
സമയമെടുത്താലും ഭര്‍ത്താവിനെ തിരികെ എത്തിക്കുമെന്ന് ഉറപ്പുനല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയണമെന്ന് മീനു പറഞ്ഞു.
ദയവായി എന്റെ പിതാവിനെ എത്രയും വേഗം തിരികെ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി മോഡിയോട് അഭ്യര്‍ഥിക്കാനുള്ളതെന്ന് മന്‍ഹാസിന്റെ മകള്‍ സരഗവിയും പറഞ്ഞു.
ഏപ്രില്‍ രണ്ടിന് ബിജാപൂരിലെ വനപ്രദേശത്ത് നടന്ന നാലുമണിക്കൂര്‍ ഏറ്റുമുട്ടലിലാണ്  22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

 

Latest News