കോവിഡിനോട് കടക്കു പുറത്ത് പറഞ്ഞ്  ഉത്തര കൊറിയ

സിയോള്‍- മുതലാളിത്ത, സാമ്രാജ്യത്വ രാജ്യങ്ങളുടെ കണ്ണിലെ കരടായിരിക്കും വടക്കന്‍ കൊറിയ. അവരും അവരുടെ സ്തുതിപാഠകരും അവസരം പോലെ തിന്മയുടെ അച്ചുതണ്ട് എന്നൊക്കെ ഈ രാജ്യത്തെ വിശേഷിപ്പിച്ചിട്ടുണ്ടായിരിക്കും. അതൊന്നും ഗൗനിക്കാതെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ രാജ്യം കൈവരിച്ച നേട്ടമാണ് ശ്രദ്ധേയമാകുന്നത്. 
ചൈനയുടെ അതിര്‍ത്തി രാജ്യമായിരുന്നിട്ടു കൂടി കൊറോണ വൈറസിനെ അകറ്റി നിര്‍ത്തുന്നതില്‍ രാജ്യം വിജയിച്ചു. ഇക്കാര്യം ലോകാരോഗ്യ സംഘടനയോട് ഉത്തര കൊറിയ വ്യക്തമാക്കി.  രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സമയങ്ങളില്‍ വൈറസിനെ അകറ്റി നിര്‍ത്തേണ്ടത് രാജ്യത്തിന്റെ  നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും വിനോദസഞ്ചാരികളെ നിരോധിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യത്ത് അന്താരാഷ്ട്ര ഗതാഗതത്തിന് ഇപ്പോഴും കടുത്ത നിയന്ത്രണമുണ്ട്.
ലോകത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ നാളുകള്‍ മുതല്‍ രാജ്യത്ത് 23,121 കൊറോണ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ എല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും രാജ്യത്തെ ലോകാരോഗ്യ സംഘടന പ്രതിനിധി എഡ്വിന്‍ സാല്‍വദോര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനക്ക് ലഭിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. അത്‌ലറ്റുകള്‍ക്ക് വൈറസ് ബാധിക്കുന്നത് തടയാന്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് രാജ്യത്തിന്റെ  തീരുമാനം.ലോകരാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ അയക്കാനുള്ള യുഎന്‍  പരിപാടിയുടെ ഭാഗമായി ഉത്തര കൊറിയയ്ക്ക് ഈ വര്‍ഷം ആദ്യ പകുതിയോടെ 1.9 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ലഭിക്കും.

Latest News