വടകര- പോളിംഗ് കഴിഞ്ഞപ്പോൾ നാട്ടിൻപുറങ്ങളിൽ വാതുവെപ്പ് ഏറി. പോളിംഗ് ശതമാനം കൂടിയതോടെയാണ് പന്തയക്കാരുടെ എണ്ണം വർധിച്ചത്. വടകരയിലും കുറ്റിയാടിയിലും വാതുവെപ്പ് കത്തിക്കയറുകയാണ്. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥി വിജയിക്കുമെന്ന് മാത്രമല്ല മറ്റ് പ്രധാന മണ്ഡലങ്ങളുടെ പേരിലും വാതു വെപ്പുകാരുണ്ട്.
പണം, ടൂർ, സന്ധ്യ, തല മുണ്ഡനം, ഭക്ഷണം എന്നിങ്ങനെ പോകുന്നു പന്തയത്തിലെ വ്യവസ്ഥകൾ. വോട്ടെണ്ണലിന് ദിവസങ്ങളേറെയുണ്ടന്നതിനാൽ പന്തയം വെപ്പുകാരുടെ എണ്ണം ഇനിയും വർധിക്കും. വടകര, കുറ്റിയാടി മണ്ഡലങ്ങളിലാണ് പന്തക്കാരേറെയുള്ളത്. ഈ മണ്ഡലങ്ങളിലുള്ളവർ മാത്രമല്ല പുറത്തുള്ളവരും ഉറ്റ് നോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.
ഏത് സ്ഥാനാർഥി വിജയിക്കുമെന്നതിനെ കുറിച്ച് വലിയ ചർച്ചയാണ് നാട്ടിലെങ്ങും. ചർച്ചക്കാർക്കിടയിൽ തർക്കങ്ങളും ഉടലെടുക്കുന്നുണ്ട്. വോട്ടെടുപ്പിന് മുമ്പ് തന്നെ വാതുവെപ്പ് തുടങ്ങിയതാണ്.
തിരുവമ്പാടി മണ്ഡലത്തിൽ ആര് ജയിക്കുമെന്നതിനെക്കുറിച്ചുള്ള പന്തയക്കരാറാണ് സോഷ്യൽ മീഡിയയിൽ കൗതുകമായി പ്രചരിക്കുന്നത്. പന്തയത്തിൽ തോൽക്കുന്നയാൾ ഫുൾ ചിക്കൻ മന്തിയും ഫുൾ ബ്രോസ്റ്റും ജയിക്കുന്നയാൾക്ക് വാങ്ങിക്കൊടുക്കണമെന്നതാണ് പന്തയക്കാരും സാക്ഷികളും ഒപ്പിട്ട കരാറിൽ പറഞ്ഞിരിക്കുന്നത്.