Sorry, you need to enable JavaScript to visit this website.

ഷോപ്പിംഗ് മാളുകളിൽ സമ്പൂർണ സൗദിവൽക്കരണം

റിയാദ് - ഷോപ്പിംഗ് മാളുകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനം. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. ഷോപ്പിംഗ് മാളുകളുടെ അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലെ ജോലികളും 100 ശതമാനം സൗദിവൽക്കരിക്കാൻ തീരുമാനമുണ്ട്. 
ഷോപ്പിംഗ് മാളുകളിലെ പരിമിതമായ ചില തൊഴിലുകൾ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളോട് ചേർന്ന കോഫി ഷോപ്പുകളിൽ 50 ശതമാനവും റെസ്റ്റോറന്റുകളിൽ 40 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഷോപ്പിംഗ് മാളുകളിലെ ശുചീകരണ തൊഴിലാളി, കയറ്റിറക്ക് തൊഴിലാളി, ഗെയിം റിപ്പയർ ടെക്‌നീഷ്യൻ, ബാർബർ എന്നീ തൊഴിലുകളെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ആകെ തൊഴിലാളികളുടെ 20 ശതമാനത്തിൽ കവിയരുതെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഇവർ യൂനിഫോം പാലിക്കലും നിർബന്ധമാണ്. 
റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, വൻകിട സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ നിശ്ചിത തൊഴിലുകളിൽ സൗദിവൽക്കരണ അനുപാതം ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തൊഴിൽ വിപണിയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മൂന്നു തീരുമാനങ്ങളാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. 
കോഫി ഷോപ്പ് മാനേജർ, റെസ്റ്റോറന്റ് മാനേജർ, ഷോറൂം മാനേജർ, അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജർ, ഇൻഡോർ സെയിൽസ് മാനേജർ, മാർക്കറ്റിംഗ് ആന്റ് കസ്റ്റമർ സർവീസ് മാനേജർ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർ, ക്യാഷ് കൗണ്ടർ സൂപ്പർവൈസർ എന്നിവ പുതിയ തീരുമാനങ്ങൾ പ്രകാരം സൗദിവൽക്കരിക്കാൻ തീരുമാനിച്ച പ്രധാന തൊഴിലുകളിൽ ഉൾപ്പെടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ദുൽഹജ് 25 (ഓഗസ്റ്റ് 4) ന് സൗദിവൽക്കരണ തീരുമാനങ്ങൾ പ്രാബല്യത്തിൽവരും. ഇതിനു ശേഷം സൗദിവൽക്കരണ തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
 

Latest News