കൊല്ലം- കോവിഡ് രോഗി സമയക്രമം പാലിക്കാതെ എത്തി വോട്ട് ചെയ്തതിനെത്തുടർന്ന് 200 ലേറെ വോട്ടർമാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്‍റൈനിലേക്ക്. വോട്ടേഴ്സ് ലിസ്റ്റിലെ ക്രമനമ്പർ പരിശോധിച്ച് വോട്ടു ചെയ്തവരുടെ മേൽവിലാസം കണ്ടെത്തി അവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എൽ.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 124-ാം നമ്പർ ബൂത്തിലാണ് കോവിഡ് ബാധിതയായ ഇരവിപുരം സെൻറ് ജോസഫ് നഗറിലെ 72-കാരി രാവിലെ 11 മണിയോടെ ഭർത്താവിനോടൊപ്പമെത്തി വോട്ട് ചെയ്തത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 28-മുതല്‍ ഇവർ ക്വാറന്‍റെനിലായിരുന്നു. കോവിഡ് ബാധിതർക്ക് വൈകീട്ട് ആറുമുതൽ ഏഴുവരെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇവർ രവിലെ തന്നെയെത്തി വോട്ട് ചെയ്തത്. സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതർ ഇരവിപുരം പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ഇവർ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30-ഓടെ വിവരം ആശാ വർക്കർ റിപ്പോർട്ട് ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആരോഗ്യവകുപ്പ് അധികൃതർ പോളിങ് സ്റ്റേഷൻ അണുവിമുക്തമാക്കിയിരുന്നു.