Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ദീഖ് ഹസന്റെ വിയോഗം തീരാനഷ്ടം; പ്രമുഖർ അനുശോചിച്ചു 

പണ്ഡിത കേരളത്തിന് തീരാ നഷ്ടം - ഇ.ടി. മുഹമ്മദ് ബഷീർ

മലപ്പുറം - ജമാഅത്തെ ഇസ്‌ലാമി മുൻ ദേശീയ ഉപാധ്യക്ഷൻ പ്രൊഫ. സിദ്ദീഖ് ഹസന്റെ നിര്യാണം പണ്ഡിത കേരളത്തിന് പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കാവലിനെ കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂനപക്ഷത്തിനുള്ള കടമ്പകളെ കുറിച്ചും അത് തരണം ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. മനസ്സിൽ രൂപപ്പെട്ട ആശയങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചതായും ഇ.ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 


സാമുദായിക സൗഹാർദത്തിന്റെ വക്താവ് -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം - ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതിക്കായി അക്ഷീണം യത്നിച്ച ശക്തനായ നേതാവിനെയും സാമുദായിക സൗഹാർദത്തിന്റെ വക്താവിനെയുമാണ് ജമാത്തെ ഇസ്‌ലാമി മുൻ ദേശീയ ഉപാധ്യക്ഷൻ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. 

ഉത്തരേന്ത്യയിലെ ചേരികളിലും പുറമ്പോക്കുകളിലും ജീവിതം തള്ളിനീക്കുന്ന സാമൂഹ്യ പിന്നാക്കാവസ്ഥയുടെ അടിത്തട്ടിലെത്തി നിൽക്കുന്ന മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളായ പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പൂർത്തീകരണത്തിനായി നിരവധി പദ്ധതികളുമായി മുന്നോട്ടുവന്ന വിഷൻ 2016 ന് (ഇന്ന് വിഷൻ 2030) നേതൃത്വം നൽകിയ മഹദ് വ്യക്തിത്വമാണ് അദ്ദേഹം. ഒട്ടനവധി ഗ്രാമങ്ങളെയും കുടുംബങ്ങളെയുമാണ് ഈ പദ്ധതി വഴി ശാക്തീകരിച്ചത്. 

കേരളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ നിരവധി സന്ദർഭങ്ങളുണ്ട്. കലാപമുണ്ടായ മാറാട്ടേക്ക് ആർക്കും പ്രവേശിക്കാനാവാതിരുന്ന സമയത്ത് ധൈര്യസമേതം അവിടെയെത്തുകയും അരയ സമാജം ഓഫീസിലടക്കം പോയി നടത്തിയ സമാധാന ശ്രമങ്ങളാണ് അതിലൊന്ന്. തുടർ കലാപങ്ങളിലേക്ക് വഴിവെയ്ക്കാതെ സംഘർഷത്തിന്റെ മഞ്ഞുരുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ഈ യാത്രയിൽ താനും അദ്ദേഹത്തെ അനുഗമിച്ചിരുന്നതായി ഹമീദ് വാണിയമ്പലം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

സുനാമി ദുരന്ത സന്ദർഭത്തിൽ ആലപ്പാട് കടലോരത്ത് സിദ്ദീഖ് ഹസൻ എത്തിയ സന്ദർഭത്തിൽ കൊല്ലം ജില്ലാ കലക്ടറെ തീരവാസികൾ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ജനങ്ങളോട് സംസാരിച്ച് കലക്ടറെ അവിടെ നിന്ന് മുന്നോട്ടു പോകാനുള്ള സാഹചര്യം ഒരുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. ആശുപത്രിയിൽ മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സാഹചര്യമായിരുന്നു. അവിടെവെച്ച് നേരിട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ച് സംസാരിക്കുകയും അടിയന്തരമായ സേവന പ്രവർത്തനങ്ങൾക്ക് ഐ.ആർ.ഡബ്ല്യൂ വളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തു. പെട്ടിമുടി അടക്കം പ്രകൃതി ദുരന്തങ്ങളുണ്ടായ വേളകളിൽ പരിശീലനം ലഭിച്ച രക്ഷാ പ്രവർത്തകരായി എത്താറുള്ള ഐ.ആർ.ഡബ്ല്യൂവിന് തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. സാഹചര്യവും സന്ദർഭവും ആവശ്യപ്പെടുന്ന കാര്യങ്ങൾ സധൈര്യം തീരുമാനമെടുത്ത് നടപ്പാക്കാൻ അദ്ദേഹത്തെപ്പോലെ കഴിവുള്ള നേതാക്കൾ അപൂർവമാണ്.

തൊണ്ണൂറുകളിലെ ദളിത് ഉണർവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ദളിത് സംഘടനകൾക്കും ദളിത് ആക്ടിവിസ്റ്റുകൾക്കും പിന്തുണ നൽകുന്നതിനും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുമായും മത, സാമുദായിക നേതാക്കളുമായും ഉറ്റ സൗഹൃദം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. കരിയർ ഗൈഡൻസ് രംഗത്ത് ഉയർന്നു നിൽക്കുന്ന സിജി അടക്കം നിരവധി പൊതു സംരഭങ്ങൾ അദ്ദേഹത്തിന്റെ മാർഗനിർദേശത്തിലൂടെ രൂപപ്പെട്ടതാണ്.  
സിദ്ദീഖ് ഹസന്റെ വിയോഗത്തിൽ മുസ്ലിം ഇന്ത്യക്ക് ഒരു സാമൂഹ്യ പരിഷ്‌കർത്താവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കേരളീയ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്നും ഹമീദ് വാണിമ്പലം പറഞ്ഞു. 


പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ച വ്യക്തിത്വം -പോപ്പുലർ ഫ്രണ്ട്

കോഴിക്കോട് - രാജ്യത്ത് സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ ഉപാധ്യക്ഷൻ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസനെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം, എൺപതുകളിൽ കേരളത്തിലെ മുസ്‌ലിം യുവതയുടെ നവജാഗരണത്തിൽ നിർണായക പങ്കു വഹിച്ചു. രാജ്യത്തെ മുസ്‌ലിം പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്കു വേണ്ടി ശബ്ദിച്ച ശക്തനായ പോരാളിയായ സിദ്ദീഖ് ഹസൻ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച നേതാവായിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. 

നികത്താനാവാത്ത ശൂന്യത -എസ്.ഡി.പി.ഐ

എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിദ്ദീഖ് ഹസന്റെ വേർപാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിന് സിദ്ദീഖ് ഹസൻ നൽകിയ സേവനം എക്കാലവും ഓർമിക്കപ്പെടുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു.

പി.ടി. അബ്ദുൽ ലത്തീഫ് മൗലവി (സുന്നി യുവജന വേദി)
പ്രൊഫ. സിദ്ദീഖ് ഹസന്റെ വേർപാടിൽ സന്നി യുവജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. അബ്ദുൽ ലത്തീഫ് മൗലവി  അനുശോചിച്ചു. പ്രഗൽഭ എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു.


 

Latest News