മൂന്ന് ലക്ഷം മുടക്കി 'വാങ്ങിയ'  ഭാര്യയ്ക്ക്  രണ്ടാഴ്ച കൊണ്ട് മതിയായി,  ഒളിച്ചോടി

ഭരത്പുര്‍- മൂന്ന് ലക്ഷം രൂപ നല്‍കി 'വാങ്ങിയ' ഭാര്യ ഒളിച്ചോടി പോയെന്ന പരാതിയുമായി യുവാവ്. രാജസ്ഥാന്‍ ഭരത്പുര്‍ നഗ്ല മദര്‍ സ്വദേശി നാരായണ്‍ സിംഗ് ഗുര്‍ജാര്‍ ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. 
ഗുര്‍ജാറിന്റെ പരാതി അനുസരിച്ച് ഒരു ഇടനിലക്കാരന്‍ വഴി വധുവിന്റെ പിതാവിന് മൂന്ന് ലക്ഷം രൂപ നല്‍കിയ ശേഷമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. കല്ല്യാണം കഴിഞ്ഞ് പതിമൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കാണാതാവുകയായിരുന്നു. മധ്യപ്രദേശിലെ  ഗ്വാളിയാര്‍ സ്വദേശിയാണ് വധു. തന്റെ  പരിചയക്കാരനായ ഹരി സിംഗ് എന്നയാള്‍ വഴിയാണ് മധ്യപ്രദേശ് സ്വദേശിനി സുനിത എന്ന പെണ്‍കുട്ടിയുടെ വിവാഹാലോചന എത്തിയത് എന്നാണ് ഗുര്‍ജാര്‍ പറയുന്നത്. മാര്‍ച്ച് ആറാം തീയതിയാണ് വിവാഹാലോചനയുമായി ഇയാള്‍ സമീപിക്കുന്നത്. വിവാഹച്ചടങ്ങുകള്‍ക്കായി മൂന്ന് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. വരന്‍ അത് സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിയോടെ ഇടനിലക്കാരനായ ഹരിക്കൊപ്പം സുനിതയും സഹോദരങ്ങളും ഗുര്‍ജാറിന്റെ  വീട്ടിലെത്തി. മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അതേദിവസം തന്നെ വിവാഹച്ചടങ്ങുകളും നടന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വധുവിനെ കാണാതായതോടെ അവരുടെ പിതാവിനെയും സഹോദരങ്ങളെയും വിളിച്ച് അന്വേഷിച്ചുവെങ്കിലും സുനിത എവിടെയാണെന്ന് അറിയില്ലെന്നാണ് ഇവര്‍ മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.


 

Latest News