നാഗ്പൂർ- കോവിഡ് ബാധിച്ച യുവതി മരിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയുടെ റിസപ്ഷന്‍ തകർക്കുകയും തീയിടാന്‍ ശ്രമിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
കോവിഡ് ബാധിച്ച് 29 കാരിയാണ് ഹോപ് ഹോസ്പിറ്റലിൽ മരിച്ചത്. തുടർന്ന് ഡോക്ടറുമായി തർക്കിച്ച സ്ത്രീയുടെ ഭർത്താവും സുഹൃത്തുക്കളും ആശുപത്രിയുടെ റിസപ്ഷന്‍ നശിപ്പിക്കുകയായിരുന്നു.
ഇവരിൽ ഒരാൾ പെട്രോൾ കൊണ്ടുവന്ന് റിസപ്ഷൻ ടേബിളിന് തീയിട്ടു. ആശുപത്രി അധികൃതർ ഉടന്‍ തന്നെ തീ കെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് 11 പ്രതികളിൽ 10 പേരെ അറസ്റ്റ് ചെയ്തതായി ഡിസിപി ലോഹിത് മതാനി അറിയിച്ചു.
ആശുപത്രിയുടെ അശ്രദ്ധ കാരണമാണ് യുവതി മരിച്ചതെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ ക്ഷുഭിതരായതും ആക്രമണം നടത്തിയതും. ഒന്നര ലക്ഷം രൂപയുടെ ആശുപത്രി ബില്‍ നൽകാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് പറഞ്ഞതായും ഇവർ ആരോപിക്കുന്നു.