കണ്ണൂർ- കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനെതിരെ പരിഹാസവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കൂത്തുപറമ്പ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി.സദാനന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായ റോഡ് ഷോയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നുവെന്ന് പറയുന്നതു പോലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കാളിത്തമുണ്ടെന്ന ആരോപണം ഉയർന്നു വന്നു. ഇതിൽ അന്വേഷണം നടക്കുമ്പോഴാണ് കേന്ദ്രത്തിന് എതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറയുന്നത്. ഇത് ഭദ്രകാളിയെ പിശാച് പിടിക്കാൻ വരുന്നു എന്ന് പറയുന്നതുപോലെയാണ്. ഭദ്രകാളി, അതിന്റെ ജോലി തുടരും. പിശാച് വന്ന പോലെ തിരികെ പോകേണ്ടി വരികയും ചെയ്യും -മന്ത്രി പറഞ്ഞു.
ശബരിമലയിൽ പ്രായമായ സ്ത്രീകളെ പോലും തല്ലിച്ചതച്ചു. അഞ്ഞൂറു വർഷം, തപസ്സിരുന്നാൽ പോലും ശബരി മല അയ്യപ്പനെതിരെ നടത്തിയ പ്രവൃത്തിയിൽ മുഖ്യമന്ത്രിക്ക് ശാപമോക്ഷം ലഭിക്കില്ല -ധനമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറി. ഏറ്റവും കൂടുതൽ അഭ്യസ്ഥവിദ്യരുള്ള സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത്. ഇടതു വലതു മുന്നണികൾ ഏഴ് പതിറ്റാണ്ട് മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ചു. വികസനം തകിടം മറിച്ചു. എൽ.ഡി.എഫ് അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെങ്കിൽ, യു.ഡി.എഫ് അഴിമതിയുടെ ആൾക്കാരാണ്. കേരളത്തിന്റെ അതിർത്തി വിട്ടാൽ ഇവർ അടുത്ത ചങ്ങാതിമാരാണ്. ബംഗാളിലടക്കം ഇവർ ഒരുമിച്ചാണ് ബി.ജെ.പിയെ നേരിടുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൂത്തുപറമ്പിൽ ജനവിധി തേടുന്ന സി. സദാനന്ദൻ മാസ്റ്ററെന്നും മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൂത്തുപറമ്പ് നഗരത്തെ ഇളക്കിമറിച്ച റാലിയാണ് നടന്നത്. തൊക്കിലങ്ങാടിയിൽ നിന്നാരംഭിച്ച റാലി കൂത്തുപറമ്പ് നഗരത്തിൽ സമാപിച്ചു.