തിരുവനന്തപുരം- പിണറായി വിജയന് പാർട്ടിക്കാരിൽ ഒരു വിഭാഗം നൽകിയ ക്യാപ്റ്റൻ എന്ന വിശേഷണം ആദ്യമായി പൊതുവേദിയിൽ തിരുത്തിയത് പി.ബി അംഗം വൃന്ദ കാരാട്ടായിരുന്നുവെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഓർമിപ്പിച്ചു. സി.പി.എം ഔദ്യോഗിക വിഭാഗത്തിന്റെ വിമർശകനായ അപ്പുക്കുട്ടന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങനെ വായിക്കാം -പാർട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ചില ആളുകൾ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാൽ പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂർ പ്രസ്‌ക്ലബിൽ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം ഔദ്യോഗികമായി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാർച്ച് 11 മുതലാണ്. സി.പി.എം മുഖപത്രത്തിന്റെ മുഖപ്രസംഗ പേജിലെ ലേഖനത്തിലൂടെ ക്യാപ്റ്റൻ എന്ന തലക്കെട്ടിൽ. കേരളത്തിന്റെ ടീം ക്യാപ്റ്റനായി എൽ.ഡി.എഫിനെ നയിക്കാൻ ഒരിക്കൽ കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
ക്യാപ്റ്റൻ, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളിൽ കപ്പിത്താൻ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡിയെ 'ടീം ഇന്ത്യാ ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച പി.ആർ പ്രചാരണത്തിന്റെ അതേ ശൈലിയിൽ.
കല്ലുകടിയായത് കേരളത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിനെത്തിയ പി.ബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താൻ ശ്രമിച്ചതാണ്. സി.പി.എമ്മിൽ ക്യാപ്റ്റനില്ല, സഖാക്കളേ ഉള്ളൂ എന്ന് കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരിൽ മാത്രം ഓർക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അവർ പാർട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണ യോഗങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റൻ അപദാനം തുടരുന്നു.
സത്യം ഇതാണെന്നിരിക്കെ പി.ബി അംഗമായ കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ഒരു കള്ളസത്യവാങ്മൂലം ക്യാപ്റ്റനു വേണ്ടി ജനങ്ങളുടെ കോടതിയിൽ സമർപ്പിച്ചത് പരിതാപകരമായി. താൻ മാറി നിൽക്കേണ്ടി വന്ന സെക്രട്ടറി പദവിയിൽ മറ്റൊരാൾ ക്യാപ്റ്റനെ പ്രതിരോധിക്കാൻ വ്യാജ സത്യവാങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി.