കൊല്‍ക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ആറാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ വാശിയേറിയ വാക്ക്‌പോര്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കി ശക്തമായി രംഗത്തുള്ള ബിജെപിക്കു വേണ്ടി കൂടുതല്‍ ശക്തമായാണ് മോഡി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപി പുറത്തു നിന്നുള്ളവരുടെ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിക്കു തൃണമൂലും മമതയും പ്രചരണ രംഗത്ത് ഒട്ടും പിറകിലുമല്ല. വാശിയേറിയ പോരാട്ടത്തെ സൂചിപ്പിച്ച് 'കളി തുടങ്ങി' എന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് മോഡി അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. കളിക്കാര്‍ അമ്പയര്‍മാരെ വിമര്‍ശിച്ചാല്‍ കളി തീര്‍ന്നെന്നായിരുന്നു മോഡിയുടെ മറുപടി. നോര്‍ത്ത് പര്‍ഗാനാസ് ജില്ലയില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലികളിലാണ് മോഡിയും മമതയും വാക്ക്‌പോര് നടത്തിയത്. തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ മമത കാലില്‍ പ്ലാസ്റ്ററിട്ട് വീല്‍ചെയറിലാണ് പ്രചരണ പരിപാടികള്‍ക്കെത്തുന്നത്.
ബംഗാളിനെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബംഗാളിനേയും നമ്മുടെ ഭാഷയേയും സംസ്‌ക്കാരത്തേയും നശിപ്പിക്കാനാണ് ഇവര്‍ വന്നിരിക്കുന്നത്. വോട്ടു ഭിന്നിപ്പിക്കാനുള്ള അവരുടെ ശ്രമത്തില്‍ വീണു പോകരുതെന്ന് ന്യൂനപക്ഷ സഹോദരങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- മമത പറഞ്ഞു.
ബിജെപി പ്രചരണത്തിന് ശക്തിപകരാന്‍ മോഡി ബംഗാളില്‍ പലയിടത്തായി ഓട്ടപ്രദക്ഷിണത്തിലാണ്. ബിജെപി റാലികളില്‍ പണം നല്‍കിയാണ് ആളെ എത്തിക്കുന്നതെന്നാണ് ദീദി പറയുന്നത്. ഇത് ബംഗാളി ജനങ്ങളെ ആക്ഷേപിക്കലാണ്- മോഡി പറഞ്ഞു.