ജിദ്ദ- വെൽഫെയർ പാർട്ടി അതിന്റെ രൂപീകരണം മുതൽ ഉയർത്തി കൊണ്ടുവരുന്ന ക്ഷേമരാഷ്ട്ര സങ്കൽപവും സാമൂഹ്യ നീതിക്കായുള്ള പോരാട്ടവും തുടരുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സാമൂഹിക നീതിക്ക്വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി തെഞ്ഞെടുപ്പിൽ ജനവിധി തേടുന്ന വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിലൂടെ അടിസ്ഥാന വർഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്തി പകരും. സവർണ സംവരണം നടപ്പാക്കുക വഴി കേരള സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കുകയും അവശ വിഭാഗങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം നമ്മുടെ വോട്ട് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പരസ്യ ധൂർത്ത് നടത്തുന്ന സർക്കാർ കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിസ്മരിച്ച് കൊണ്ട് സാമ്രാജ്യത്തിന്റെയും മുതലാളിത്തത്തിന്റെയും പാതയാണ് പിന്തുടരുന്നത്. അത് കൊണ്ടാണ് ശമ്പളം വെട്ടിക്കുറച്ചു കൊണ്ട് പരസ്യത്തിനു ചെലവഴിക്കാൻ മടിയില്ലാത്തത്. ഇതൊക്കെ കാണുന്ന സാധാരണ ജനം വോട്ടിംഗിലൂടെ പ്രതികരിക്കുക തന്നെ ചെയ്യും. പോലീസ് നയത്തിലും സംവരണ നയത്തിലും സംഘ് ദാസ്യം പുലർത്തുന്ന കേരള സർക്കാർ, മോഡിയുടെ പാത പിൻതുടർന്നു കൊണ്ട് കടൽകൊള്ള വഴി മത്സ്യത്തൊഴിലാളികളെയും അടിസ്ഥാന വർഗങ്ങളെയും വഞ്ചിക്കാനാണ് ശ്രമിച്ചത്. ഇത് പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷനായി. പ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി. വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും ട്രഷറർ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.