റിയാദ് - അന്താരാഷ്ട്ര വിമാന യാത്രക്ക് വ്യോമയാന സുരക്ഷാ ഫീസ് വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രവാസി സാംസ്‌കാരിക വേദി സൗദി നാഷണൽ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. കോവിഡ് കാരണം പലവിധ പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്കുമേൽ കേന്ദ്രസർക്കാർ ഏൽപിച്ചിരിക്കുന്ന പുതിയ പ്രഹരമാണിത്. വ്യോമയാന സുരക്ഷാ ഫീയാണ് കേന്ദ്ര സർക്കാർ ആറു മാസത്തിനിടെ രണ്ടാമതും കൂട്ടിയിരിക്കുന്നത്. ഓരോടിക്കറ്റിലും 500 രൂപയാണ് പ്രവാസികൾ അധികം നൽകേണ്ടി വരിക. കോവിഡ് കാലത്തെ യാത്രക്ക് നിലവിൽ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റിനും മറ്റുമായി അധിക ചെലവുണ്ട്. സൗദി അറേബ്യയുമായി കേന്ദ്രസർക്കാർ എയർബബിൾ കരാർ ഉണ്ടാക്കാത്തതു മൂലം വൻതുക നൽകി 14ദിവസം മറ്റു രാജ്യങ്ങളിൽ താമസിച്ചാണ് പ്രവാസികൾ ഇപ്പോൾ സൗദിയിലെത്തുന്നത്. ഇങ്ങനെ വരുന്ന ഭീമമായ ചെലവുകൾ സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് ഭാരം ലഘൂകരിച്ച് നൽകാൻ ഉത്തരവാദിത്തമുള്ള സർക്കാർ, പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് ചുരുങ്ങിയപക്ഷം വിട്ടു നിൽക്കുകയെങ്കിലും വേണമായിരുന്നു. അതിനാൽ കേന്ദ്ര സർക്കാർ തുടരുന്ന ഇത്തരം പ്രവാസി ദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് പ്രവാസി സാംസ്‌കാരികവേദി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.