പത്തനാപുരം- എൽ.ഡി.എഫ് പത്തനാപുരം മണ്ഡലം എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയും സി.പി.ഐ നേതാക്കളും തമ്മിൽ പോർവിളി. സി.പി.ഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു കാര്യങ്ങളിൽ വ്യക്തിത വരുത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവർ രൂക്ഷമായ പ്രതികരണവുമായി എത്തിയതോടെ പോർവിളിയായി. ആക്ഷേപം തെൡയിക്കണമെന്നും സി.പി.ഐ എന്താണെന്ന് മനസിലാക്കാൻ ആർ.ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സി.പി.ഐ നേതാക്കളുമായുളള പോർവിളി തുടർന്നെങ്കിലും സി.പി.എം മൗനം പാലിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ശക്തമായ മത്സരമാണ് ഗണേഷ് കുമാർ ഇക്കുറി പത്തനാപുരത്ത് നേരിടുന്നത്.