Sorry, you need to enable JavaScript to visit this website.

ഇക്കുറി ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോല്‍ക്കില്ല- കോടിയേരി

തലശ്ശേരി- യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്ത ഞങ്ങളെ നുണ ബോംബ് കൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവിന്റെ കൈയ്യില്‍ വല്ല ബോംബും ഉണ്ടെങ്കില്‍ അതു പൊട്ടിക്കണം. ഇത് നുണ ബോംബാണ്. ഇത്തവണ ബോംബല്ല ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം തോല്‍ക്കാന്‍ പോകുന്നില്ലെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേരളത്തില്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും കോലീബി ബന്ധം ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സി കെ പത്മനാഭന്‍ തന്നെ പറഞ്ഞതോടെ സിപിഎം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചത്.

തന്റെ ഭാര്യയ്ക്ക് ഐ ഫോണ്‍ ലഭിച്ചുവെന്നതു തന്നെ കെട്ടുകഥയാണ്. അങ്ങനയൊരു ഫോണ്‍ ഭാര്യക്ക് ലഭിച്ചിട്ടില്ല. ഇലക്ഷന്‍ കഴിയുന്നത് വരെ ഓരോ പ്രചാരണം  ബോധപൂര്‍വം നടത്തുകയാണ്.

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയക്കളിയെയും നിയമവിരുദ്ധ പ്രവർത്തനത്തെയും എങ്ങനെ നേരിടണമെന്ന സന്ദേശമാണ്‌ പിണറായി സർക്കാർ രാജ്യത്തിന്‌ നൽകുന്നത്. കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര്‌ നടത്തിയാലും ചോദ്യം ചെയ്യും. ഇതിൽ വിറളിപിടിച്ചാണ്‌ സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള കുതന്ത്രം മെനയുന്നത്‌.

കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ കോൺഗ്രസ്‌ ഭരണത്തിലുള്ള സർക്കാരുകളെ അട്ടിമറിച്ചത്‌ പോലെ കേരളത്തിൽ നടപ്പില്ല. പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രഏജൻസി ഇറങ്ങിയപ്പോൾ  കോൺഗ്രസ്‌ അതിന്‌ മുൻപിൽ വിറങ്ങലിച്ചു നിന്നുപോയി. പുതുച്ചേരിയിൽ കോൺഗ്രസ്‌ എംഎൽഎക്ക്‌ 22 കോടിയുടെ ഇൻകംടാക്‌സ്‌ നോട്ടീസ്‌ വന്നപ്പോഴാണ്‌ പിറ്റേദിവസം ബിജെപിയായത്‌–-കോടിയേരി പറഞ്ഞു.

 കേന്ദ്ര ഏജൻസികളെല്ലാം ബിജെപിയുടെ കൈവശമാണെന്നാണ്‌ മനസിലാക്കുന്നത്‌. കെപിസിസി പ്രസിഡന്റിനെ ബിജെപി ചുമതല  ഏൽപിച്ചിട്ടുണ്ടോ. ഇഡി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും, ബോംബ്‌ പൊട്ടുമെന്നൊക്കെയുള്ള വിവരങ്ങൾ അദ്ദേഹത്തിന്‌ എവിടെ നിന്നാണ്‌ കിട്ടുന്നത്‌.

ബിജെപി എടുക്കുന്ന തീരുമാനം കെപിസിസി പ്രസിഡന്റ്‌ അറിയുന്നു. അതവർ വെളിപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും ഒരു പോലെ പറയുന്നു. ഇതാണിവർ തമ്മിലുള്ള ബന്ധം.

തെരഞ്ഞെടുപ്പ്‌ കഴിയുംവരെ പലവിധ കള്ളക്കഥകളുമുണ്ടാവും. ജയിലിൽ കിടക്കുന്ന പ്രതി പറഞ്ഞല്ലോ. മുഖ്യമന്ത്രിക്കെതിരെ തെളിവ്‌ നൽകിയാൽ, മൂന്ന്‌ മന്ത്രിമാർക്കെതിരെ തെളിവ്‌ നൽകിയാൽ, ഉന്നത നേതാവിന്റെ മകനെതിരെ തെളിവ്‌ നൽകിയാൽ കേസിൽ നിന്നേ ഒഴിവാക്കാമെന്ന്‌.  ജഡ്‌ജിക്കും ഇതു സംബന്ധിച്ച്‌ പ്രതി കത്തയച്ചല്ലോ. സ്വർണക്കടത്ത്‌ പിടിക്കാനിറങ്ങിയവർ ഐഫോൺ പിടിക്കാനിറങ്ങിയ കഥയും ചീറ്റിപ്പോയില്ലേ. ജനങ്ങൾക്ക്‌ മുന്നിൽ സത്യമേ ജയിക്കൂ- അദ്ദേഹം പറഞ്ഞു.

Latest News