പ്രസിഡണ്ട് ട്രംപ് എത്ര മണിക്കൂര്‍ ടി.വി കാണും ?

വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ദിവസം നാല് മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ വരെ ടെലിവിഷന്‍ ചാനലുകള്‍ കാണുമെന്ന് റിപ്പോര്‍ട്ട്. എല്ലാം വ്യാജ റിപ്പോര്‍ട്ടുകളാണെന്നും താന്‍ ടി.വി കാണാറില്ലെന്നും ട്രംപ് നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.
ട്രംപുമായി അടുപ്പമുള്ള നിരവധി പേരുമായി സംസാരിച്ചാണ് പ്രസിഡണ്ടിന്റെ ടി.വിക്കുമുന്നില്‍ ചെലവഴിക്കുന്ന സമയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. 
എപ്പോഴും ശത്രുപക്ഷത്തുനിര്‍ത്താറുള്ള സി.എന്‍.എന്‍ ചാനലില്‍നിന്നാണ് തുടക്കം. അതും അതിരാവിലെ 5.30ന്. പിന്നീട് ഇഷ്ട ചാനലായ ഫോക്‌സിലെ ഫോക്‌സ് ആന്റ് ഫ്രന്റ്‌സ് കാണും. സീന്‍ ഹാനിറ്റി, ലോറ ഇന്‍ഗ്രഹാം, ജീനിന്‍ പിറോ എന്നിവര്‍ അവതരിപ്പിക്കാറുള്ള ഫോക്‌സ പ്രൈം ടൈമാണ് പ്രസിഡണ്ട് ട്രംപിന്റെ മറ്റൊരു ഇഷ്ട പ്രോഗ്രാം. 
ട്രംപ് ഏഷ്യന്‍ പര്യടനത്തിനിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. 
വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ഞാന്‍ വാഷിംഗ്ടണിലായാലും ന്യൂയോര്‍ക്കിലായാലും ടി.വി കാണാറേയില്ല- ഇതാണ് ട്രംപ് അന്നു പറഞ്ഞിരുന്നത്. എല്ലാം വ്യാജ സ്രതോസ്സുകളും വ്യാജ വാര്‍ത്തകളുമാണ്. ടി.വി കാണുന്നതിലേറെ വായിക്കാനാണ് എനിക്കിഷ്ടം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest News