Sorry, you need to enable JavaScript to visit this website.

ഇന്നു വിരമിക്കുന്ന കോളജ് അധ്യാപകന് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഒരു വര്‍ഷം തടവ്

മൂന്നാര്‍- ഇന്നു സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാര്‍ ഗവ.ആര്‍ട്‌സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ 4 വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലെ രണ്ട്  കേസുകളിലാണ് ഉത്തരവ്.2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയില്‍ ഈ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സെപ്റ്റംബര്‍ 16നാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. എന്നാല്‍ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബര്‍ 5ന് ഈ 4 വിദ്യാര്‍ഥിനികള്‍ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കറ്റ് നിയോഗിച്ച കമ്മിഷന്‍ ഇതില്‍ 2 പെണ്‍കുട്ടികള്‍ക്കും പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്റര്‍ക്കും എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. മറ്റ് 2 പെണ്‍കുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.തുടര്‍ന്ന് സെപ്റ്റംബര്‍ 16 നാണ് പെണ്‍കുട്ടികള്‍ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നല്‍കിയത്. വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളില്‍ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ്  രണ്ട് കേസുകളില്‍ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.
 

Latest News