യു.ഡി.എഫ് 92 മുതല്‍ 101 സീറ്റ് വരെ നേടും; കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ടുമായി വീക്ഷണം

കൊച്ചി-  കേരളത്തില്‍ ഇടത് സര്‍ക്കാറിനെതിരായ നിശബ്ദ തരംഗമുണ്ടെന്നും  ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്ത് ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോര്‍ട്ട് നല്‍കിയതായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.

വീക്ഷണം റിപ്പോർട്ട്

സര്‍ക്കാരിനെതിരെ നിശബ്ദ തരംഗം: ഐ ബി റിപ്പോര്‍ട്ട്

 

  • കേരളത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാകില്ല
  • 2001 ലേതുപോലെ എല്‍ഡിഎഫ് നാല്‍പതില്‍ ഒതുങ്ങും
  • നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ വിജയം
  • തീരദേശ മേഖലയിലും യുഡിഎഫ് മുന്നേറും
  • ഏഴ് മന്ത്രിമാര്‍ പരാജയപ്പെടും
  • പിന്‍വാതില്‍ നിയമനവും ‘ശബരിമല’യും
    ആഴക്കടല്‍ വിവാദവും തിരിച്ചടിയാവും
  • സ്വര്‍ണക്കടത്ത് വലിയ ചര്‍ച്ചയായിട്ടില്ല


ന്യൂഡല്‍ഹി/കോഴിക്കോട്: സര്‍ക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തില്‍ യുഡിഎഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗ(ഐ ബി) മാണ് റിപ്പോര്‍ട്ട് നല്‍കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഐ ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. സമാനമായ കണ്ടെത്തലാണ് പിണറായി വിജയന് കീഴിലുള്ള സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉള്ളത്. 75 മുതല്‍ 84 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് സംസ്ഥാന ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ട്.
2001-ലാണ് ഇതിന് മുമ്പ് യുഡിഎഫ് നൂറ് സീറ്റിന്റെ വിജയം നേടിയത്. കഴക്കൂട്ടത്തു നിന്ന് സ്വതന്ത്രനായി വിജയിച്ച എം എ വാഹിദ് ഉള്‍പ്പെടെയായിരുന്നു ഇത്. സമാനമായ വിജയമാണ് ഇത്തവണ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അടിത്തട്ടില്‍ സര്‍ക്കാറിനെതിരായ വികാരം ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്വര്‍ണക്കടത്ത് വലിയ ചര്‍ച്ചയായിട്ടില്ലെന്നും എന്നാല്‍ പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാനുള്ള ശ്രമവും സര്‍ക്കാറിന് വലിയ തിരിച്ചടിയാവുമെന്നുമാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ട് പ്രകാരം നാല് ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ വിജയമാവും ഉണ്ടാവുക. എന്നാല്‍ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. മധ്യകേരളത്തില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി പി എമ്മിനുള്ളില്‍ നിന്ന് യുഡിഎഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാധ്യതയും ഐ ബിയുടെ വിലയിരുത്തലിലുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത പറയുന്നത്. എന്നാല്‍ ഒരു സീറ്റ് പോലുമില്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് സീറ്റില്‍ ബിജെപി രണ്ടാം സ്ഥാനത്തു വരും. എന്നാല്‍ ഇതുള്‍പ്പെടെ ഏഴ് സീറ്റില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപത് ലോക്‌സഭാ മണ്ഡലത്തിലും യുഡിഎഫ് ആധിപത്യം നേടുമെന്നായിരുന്നു ഐ ബി റിപ്പോര്‍ട്ട്. ഫലം വന്നപ്പോള്‍ 19 സീറ്റില്‍ വിജയിച്ചിരുന്നു. ഐ ബിയുടെ കണ്ടെത്തല്‍ ഒരേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നതാണ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജന്‍സ് മാര്‍ച്ച് ഏഴിന് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

 

Latest News