ജനങ്ങളാണ് സ്വര്‍ണം, മുഖ്യമന്ത്രി പാഞ്ഞത് വിദേശസ്വര്‍ണത്തിന് പിറകേ- പ്രിയങ്ക

തിരുവനന്തപുരം- കേരളത്തിലെ ജനങ്ങളാണ് യഥാര്‍ഥ സ്വര്‍ണമെന്നിരിക്കെ മുഖ്യമന്ത്രിയുടെ സര്‍ക്കാറും ജനങ്ങളെ വിട്ട് വിദേശ സ്വര്‍ണത്തിന് പിന്നാലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പരിഹസിച്ചു.
കാട്ടാക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണ്. ആരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിയാന്‍ ഇന്ത്യക്ക് അറിയാന്‍ ആകാംക്ഷയുണ്ട്. ഭാവിക്ക് വേണ്ടിയുള്ള പ്രകടന പത്രികയാണ് യു.ഡി.എഫ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെത് അക്രമരാഷ്ട്രീയമാണ്. ബി.ജെ.പിയുടെത് വിഭജന രാഷ്ട്രീയവുമാണ്. എന്നാ ല്‍ കോണ്‍ഗ്രസ് വികസനാത്മക രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. ഇതില്‍ ഏത് വേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സര്‍ക്കാറിന് താത്പര്യമെന്നും കേരളത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മൂക്കിന് താഴേ നടക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം അറിയുന്നില്ല. വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിലേക്ക് കടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കന്യസ്ത്രീകള്‍ക്കെതിരായ അക്രമത്തെ ബി.ജെ.പി അപലപിച്ചത് തിരഞ്ഞെടുപ്പ് കാലമായതിനാലാണ്. മറ്റ് സമയങ്ങളില്‍ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ആരാണ് ബി.ജെ.പി, ആര്‍.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നല്‍കിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു.

 

Latest News