ഓഖി ദുരന്തം: പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ പിണറായി ദല്‍ഹിയില്‍ 

ന്യൂദല്‍ഹി- ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5.30ന് അദ്ദേഹത്തിന്റെ വസതിയിലാണ് കൂടിക്കാഴ്ച. 
മുഖ്യന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ദല്‍ഹിയില്‍ എത്തിയത്. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയില്‍ സഹായം ആവശ്യപ്പെടാനായിരുന്നു സര്‍വ്വ കക്ഷിയോഗത്തിലെ തീരുമാനം.
ഓഖി ദുരന്തത്തെ തുടര്‍ന്ന് കടലില്‍ വെച്ച് മരിച്ച ആളുകളുടെ മൃതദേഹം കണ്ടെത്തുന്നതിന് നാവിക സേനയുടെ സഹായം തേടും. ഇതിനായി ഇന്ന് വൈകുന്നേരം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. 
ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും  ഇതിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഭവന സ്വീകരിക്കാനും  ഇന്നലെ ചേര്‍ന്ന് സര്‍വ കക്ഷി യോഗം  തീരുമാനിച്ചിരുന്നു. ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. ദുരന്തം നടന്ന് ഒന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴും കടലില്‍ തിരിച്ചില്‍ തുടരുകയാണ്. 

Latest News