തിരുവനന്തപുരം- ഭരണഘടനപരമായി വളരെ ഉയർന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും അദ്ദേഹത്തിന് ബിനാമി പേരിൽ ഫഌറ്റുണ്ടെന്നുമുള്ള സ്വപ്‌നാസുരേഷിന്റെ മൊഴി അതീവ ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും, അഡിഷണൽ െ്രെപവറ്റ് സെക്രട്ടറി രവീന്ദ്രന്റെയും നേതൃത്വത്തിൽ ഗൂഢസംഘം പ്രവർത്തിച്ചിരുന്നുവെന്ന റിപ്പോർട്ടിലെ പരാമർശവും അതീവ ഗുരുതരമാണ്.
മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും , സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരെ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌നാസുരേഷ് ഇ ഡിക്ക് നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്. സ്വർണ്ണക്കള്ളടത്ത് കേസ് പിടിക്കപ്പെട്ട നാളുമുതൽ പ്രതിപക്ഷം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം. യു എ ഇ കോൺലേറ്റിൽ നിന്ന് രാജിവച്ച വിവരം താൻ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്‌നയുടെ മൊഴിയോടെ ഇത്രയും നാൾ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സ്വപ്നയെ തനിക്കറിയില്ലന്നാണ് മുഖ്യമന്ത്രി ഒരു ഉളപ്പുമില്ലാതെ പറഞ്ഞത്. താൻ പറഞ്ഞത് നുണയാണെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ സമ്മതിക്കണം. സർക്കാർ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നൽകുന്നതിന്റെ പേരിൽ ഈ ഗൂഢസംഘം കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. അതിനെയെല്ലാം പൂർണ്ണമായും ശരിവയ്കുന്നതാണ് കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് സമർപ്പിച്ച സ്വപ്‌നയുടെ മൊഴി. ബിനാമി നിക്ഷേപമുണ്ട് സ്പീക്കർ തന്നെ വെളിപ്പെടുത്തിയതായുള്ള മൊഴിയും അതീവ ഗുരുതരമാണ്. സ്പീക്കർ പദവിയുടെ അന്തസ് തന്നെ ശ്രീരാമകൃഷ്ണൻ ഇടിച്ചുതാഴ്ത്തിയി രിക്കുകയാണ്. ബിനാമിയുടെ ഫഌറ്റിൽ വച്ചാണ് യു എ ഇ കോൺസൽ ജനറലിന് നൽകാനുള്ള പണമടങ്ങിയ സ്പീക്കർ തനിക്ക് നൽകിയതെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കസേരയിലിരുന്ന് പിണറായി വിജയനും, ശ്രീരാമകൃഷ്ണനും നടത്തിയത് രാജ്യദ്രോഹകുറ്റമാണ്. എന്നിട്ടും ഇവരെ രക്ഷിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി ജെപി സർക്കാരും അവരുടെ അന്വേഷണ ഏജൻസികളും ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.