തൃശൂർ - കേരളം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭീകര പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന്‌കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. എൻഡിഎ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാർത്ഥി ഡോ.ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അയ്യങ്കാവ് മൈതാനിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളുടെ പിടിയിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കേണ്ട സമയമായിക്കഴിഞ്ഞു.
കേരളം സംസ്‌കാരസമ്പന്നമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ വർധിച്ച് വരികയാണ്. നൂറ് ശതമാനം സാക്ഷരത ഉണ്ടെങ്കിലും വികസനം അകലെയാണ്. ഇരുമുന്നണികളും തമ്മിലുള്ള ഒത്ത്കളിക്ക് മുമ്പിൽ കേരളീയ ജനതയാണ് പരാജയപ്പെടുന്നത്. കേരളത്തിൽ പോരടിക്കുന്ന മുന്നണികൾ ബംഗാളിൽ തോളോട് തോൾ ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിയിലൂടെയും രാമക്ഷേത്ര നിർമ്മാണത്തിലൂടെയും ബോധ്യമായിക്കഴിഞ്ഞു. ആരെയും പ്രീണിപ്പിക്കാതെ, തുല്യനീതി ഉറപ്പാക്കുക എന്നതാണ് പാർട്ടി നയം.
ഒരു മത വിഭാഗത്തിന്റെയും വിശ്വാസങ്ങളെ മുറിവേൽപിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളം പരാജയമായി. കോവിഡ് വാക്‌സിൻ ആദ്യമായി ലോകത്ത് നിർമ്മിച്ചത് ഇന്ത്യയിലാണ്. 72 രാജ്യങ്ങളിലേക്ക് ഇപ്പോൾ നാം വാക്‌സിൻ അയച്ച് കഴിഞ്ഞു. മൽസ്യതൊഴിലാളികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധിക്ക് 2019 ൽ തന്നെ മന്ത്രാലയം രൂപം കൊണ്ടത് അറിയില്ലെന്നും രാജ്‌നാഥ് സിംഗ് പരിഹസിച്ചു. കേരളത്തിന്റെ വികസനത്തിന് വേണ്ടി ബിജെപിക്ക് പ്രത്യേക പദ്ധതി തന്നെയുണ്ട്. ഇരിങ്ങാലക്കുടയിൽ മത്സരിക്കുന്ന ഡോ. ജേക്കബ് തോമസ് നീതിമാനായ ഉദ്യോഗസ്ഥനാണെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അവസരത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക പ്രകടനപത്രിക തന്നെ സ്ഥാനാർത്ഥി തയ്യാറാക്കിയെന്നത് തനിക്ക് അപൂർവമായ അനുഭവമാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. പ്രകടനപത്രികയുടെ പ്രകാശനവും ഡോ. ജേക്കബ് തോമസ് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.കെ സി വേണു മാസ്റ്റർ, അഡ്വ. ഹരി, ടി എസ് സുനിൽകുമാർ, ജോസഫ് പടമാടൻ, പാറയിൽ ഉണ്ണികൃഷ്ണൻ, കവിത ബിജു, എ ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.