കൊച്ചി- സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരതര ആരോപണങ്ങളുമായി സ്വർണക്കടത്ത്, ഡോളർ കടത്ത് പ്രതി സ്വപ്ന സുരേഷ്.
സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചിരുന്നുവെന്ന് സ്വപ്ന ഇ.ഡിക്ക് മൊഴി നല്‍കിയതായി പറയുന്നു. എന്‍ഫോഴ്സ്മെന്‍റ് ഹൈക്കോടതിക്ക് സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടില്‍ ഇക്കാര്യങ്ങളുണ്ടന്നാണ് പുറത്തുവരുന്ന വിവരം.
ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നത്. തന്നെ നിരവധി വട്ടം ഫ്ലാറ്റിലേക്ക് വിളിച്ചിരുന്നു. പക്ഷേ താൻ തനിച്ച് പോയിരുന്നില്ലെന്നും സ്വപ്ന മൊഴി നല്‍കി.
സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്‍പ്പെടാതിരുന്നതിനാല്‍ മിഡിൽ ഈസ്റ്റ് കോളേജിന്‍റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. സർക്കാരിന്‍റെ പല പദ്ധതികളും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന സുരേഷ് പറയുന്നു.
എം ശിവശങ്കർ, സിഎം രവീന്ദ്രൻ, ദിനേശൻ പുത്തലത്ത് എന്നിവരാണ് ഈ സംഘത്തിലുള്ളത്. കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.