ന്യൂദല്‍ഹി- പിടിവിട്ട് വ്യാപിക്കുന്ന കോവിഡ് തടയാന്‍ അഞ്ചിന കർമ പദ്ധതിക്ക് രൂപം നല്‍കി കേന്ദ്ര സർക്കാർ.
1. ടെസ്റ്റുകള്‍ വർധിപ്പിക്കുക, കൂടുതല്‍ ആർടി-പിസിആർ ടെസ്റ്റ്.
2. ഫലപ്രദമായ ഐസൊലേഷനും സമ്പർക്ക ട്രാക്കിംഗും.
3. പൊതുജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നണ്ടെന്ന് ഉറപ്പുവരുത്തുക.
4. ആരോഗ്യ പ്രവർത്തകരെ ശക്തിപ്പെടുത്തുക
5. വാക്സിനേഷന്‍ യത്നം പൂർത്തീകരിക്കുക.
എന്നിങ്ങനെ അഞ്ച് നടപടികളിലൂന്നി കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കാനാണ് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്‍റെ തീരുമാനം.
ടെസ്റ്റുകള്‍ വ്യാപകമാക്കാനും 70 ശതമാനം ആർടി പിസിആറായി നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക നേതാക്കളേയും മതമേധാവികളേയും മറ്റു സ്വാധീനമുള്ളവരേയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ കാമ്പയിന്‍ വീണ്ടും ഊർജിതമാക്കും.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവയുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ബോധവല്‍ക്കരണ നടപടികളും പ്രതിരോധ ശ്രമങ്ങളും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. 12 സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും 46 ജില്ലാ കലക്ടർമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പങ്കെടുത്തു.