കണ്ണില്ലാത്ത ക്രൂരത, മ്യാന്‍മറിലെ നരനായാട്ടില്‍ 90 മരണം

റാംഗൂണ്‍- മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യത്തിന്റെ ക്രൂരത. ശനിയാഴ്ച മാത്രം മ്യാന്‍മര്‍ പട്ടാളം കൊലപ്പെടുത്തിയത് 90 പേരെയാണ്. സായുധ ദിനത്തിലായിരുന്നു സംഭവം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിവെച്ചെന്നാണ് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. പട്ടാളത്തിന്റെ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 91 പേരാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.

മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. തലക്കും പിറകിലും വെടിവെച്ചാണ് സൈന്യം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയിലാണ് മ്യാന്മറിലെ സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുക്കുന്നത്. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ 400-ല്‍ അധികം ആളികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭയടക്കം അപലപിച്ചിട്ടുണ്ട്.

 

Latest News