താടിയും തൊപ്പിയും ധരിക്കുന്നവരുടെ  എണ്ണം കുറക്കണമെന്ന്  ബിജെപി സ്ഥാനാര്‍ത്ഥി

ഗാന്ധിനഗര്‍- നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം കൊഴക്കുന്ന ഗുജറാത്തില്‍ മുസ്ലിം വിരുദ്ധത പ്രചാരണായുധമാക്കി ബിജെപി സ്ഥനാര്‍ത്ഥി. വഡോദര കോര്‍പറേഷന്‍ അംഗവും ദഭോയ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശൈലേഷ് മേത്ത സോട്ടയാണ് വിദ്വേഷ പ്രചരാണവുമായി രംഗത്തുവന്നത്. 
താടിക്കാരുടേയും തൊപ്പിക്കാരുടേയും എണ്ണം കുറക്കണമെന്നും ഇവിടെ ദുബായിക്കാരെ പോലുള്ള ജനങ്ങളെ വേണ്ടന്നും ശൈലേഷ് പരസ്യമായി പ്രസംഗിച്ചു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പള്ളികള്‍ക്കോ മദ്രസകള്‍ക്ക് നയാ പൈസപോലും സംഭാവന നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ താടിയും തൊപ്പിയുമുള്ളവര്‍ ഉണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. അവരുടെ എണ്ണം കുറച്ചെ മതിയാകൂ,' ശൈലേഷ് പറഞ്ഞു. ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യയില്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദഭോയ് മണ്ഡലത്തിലെ മൊത്തം ജനസംഖ്യയുടെ 37.54 ശതമാനം മുസ്ലിംകളാണ്. പട്ടേല്‍ വിഭാഗക്കാരും ഇവിടെ പ്രബലരാണ്.

വര്‍ഗീയമായ കാര്യങ്ങള്‍ പ്രസംഗിക്കരുതെന്ന് തനിക്ക് ഉപദേശം ലഭിച്ചിരുന്നെങ്കിലും സ്വന്തം സമുദായത്തിനു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം  പറയുന്നുണ്ട്. 'വിവാദമാകുകമെന്ന് പറഞ്ഞ് ഈ വിഷയം സംസാരിക്കുന്നതിനെതിരെ പലരും എനിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ 90 ശതമാനത്തിന്റെ പിന്തുണയും എനിക്കുണ്ട്. 10 ശതമാനം പേരെ പേടിച്ച് താനെന്തിന് സംസാരിക്കാതിരിക്കണം? ശൈലേഷ് ചോദിക്കുന്നു.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ച ശൈലേഷിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി എടുക്കാനൊരുങ്ങുകയാണ്. പ്രഥമദൃഷ്ട്യാ ചട്ടം ലംഘനം കണ്ടെത്തിയ ജില്ലാ തെരഞ്ഞെടുപ്പു ഓഫീസര്‍ ശൈലേഷിന് നോട്ടിസയച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി.


 

Latest News