കരിംഗഞ്ജ് - രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അസമിലേക്ക് വന്നിരിക്കുന്നത് ടൂറിസ്റ്റുകളായിട്ടല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രിയങ്ക തേയിലത്തോട്ടത്തിൽ ചെന്ന് തേയിലക്കൊളുന്ത് നുള്ളുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷായുടെ ഈ പരിഹാസം. രണ്ടുപേരും അസമിൽ വന്ന് ഫോട്ടോഷൂട്ട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക നുള്ളുന്ന തേയില മൂപ്പെത്താത്തതാണ്. വെറും ഫോട്ടോയെടുപ്പ് മാത്രമാണ് അവരുടെ ഉദ്ദേശ്യമെന്ന് അമിത് ഷാ കരിംഗഞ്ജിൽ സംഘടിപ്പിക്കപ്പെട്ട ഒരു പൊതുയോഗത്തിൽ സംസാരിക്കവെ പറഞ്ഞു.
അസമിൽ കോൺഗ്രസും ഐഐയുഡിഎഫും തമ്മിലുള്ള സഖ്യത്തെ പ്രശ്നവൽക്കരിക്കുന്ന ബിജെപി നിലപാട് ഷായും തുടർന്നു. എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീൻ അജ്മലുമായി ചേർന്ന് കോൺഗ്രസ് സർക്കാരുണ്ടാക്കിയാൽ സംസ്ഥാനത്തേക്ക് വീണ്ടും നുഴഞ്ഞുയറ്റക്കാർ കടന്നുവരുമെന്ന് ഷാ പറഞ്ഞു.
അസമിൽ കോൺഗ്രസ്, എഐയുഡിഎഫ്, സിപിഐഎംഎൽ, അഞ്ചാലിക് ഗണ മോർച്ച, ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നീ കക്ഷികളുടെ സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. അസം ഗണപരിഷദ്, യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നീ കക്ഷികളാണ് ബിജെപിക്കൊപ്പമുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി ബിജെപിക്കൊപ്പമുണ്ടായിരുന്നു. ബിജെപി 60 സീറ്റും ബിപിഎഫ് 12 സീറ്റും എജിപി 60 സീറ്റും നേടി.