Sorry, you need to enable JavaScript to visit this website.

ഹോക്കി: സെമിയിൽ  ഇന്ത്യ അർജന്റീനക്കെതിരെ

ഭുവനേശ്വർ- കരുത്തരായ ബെൽജിയത്തെ സഡൻ ഡെത്തിൽ തോൽപ്പിച്ച് ഇന്ത്യ ഇതാദ്യമായി ലോക ഹോക്കി ലീഗ് സെമി ഫൈനലിൽ. ഒളിംപിക് ചാമ്പ്യന്മാരായ അർജന്റീനയാണ് ഇന്ന് സെമിയിലെ എതിരാളികൾ. ഉജ്വല പോരാട്ടം കണ്ട മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോളടിച്ചതിനെ തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. അവിടെയും 2-2 ആയതോടെ സഡൻ ഡെത്തിലേക്ക്. ആദ്യം ഷോട്ടെടുത്ത ഹർമൻപ്രീത് സിംഗ് സ്‌കോർ ചെയ്തപ്പോൾ, ബെൽജിയം താരം ആർതൽ വാൻസ ഡോറന്റെ ഷോട്ട് ഇന്ത്യൻ ഗോളി ആകാശ് ചിക്തെ തടഞ്ഞു. മത്സരത്തിലുടനീളം നിരവധി ഗംഭീര സേവുകൾ നടത്തിയ ചിക്തെ ഒടുവിൽ ടീമിന്റെ രക്ഷകനാവുകയായിരുന്നു.
നേരത്തെ ഷൂട്ടൗട്ടിൽ വാൻഡോറൻ ലക്ഷ്യം കണ്ടിരുന്നു. ഫ്‌ളോറൻ വാൻ അബ്യൂലാണ് ലക്ഷ്യം കണ്ടെ മറ്റൊരു ബെൽജിയം താരം. ഇന്ത്യക്കുവേണ്ടി ലളിത് ഉപാധ്യായയും, രൂപീന്ദർ പാൽ സിംഗും ഷോട്ട് ലക്ഷ്യത്തിലെത്തിച്ചു.
മത്സരത്തിൽ ആദ്യം 2-0 ലീഡ് നേടിയശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. 31ാം മിനിറ്റിൽ ഗുർജന്ത് സിംഗിന്റെ ഫീൽഡ് ഗോളും, 35ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ പെനാൽറ്റി കോർണർ ഗോളും ഇന്ത്യയുടെ വിജയമുറപ്പിച്ചെന്ന് തോന്നിച്ചതാണ്. എന്നാൽ ടൂർണമെന്റിലെ ടോപ് സ്‌കോററായ ലോയിക് ലുയ്‌പേർട്ടിന്റെ ഇരട്ട ഗോളുകൾ ബെൽജിയത്തെ ഒപ്പമെത്തിച്ചു. 39ാം മിനിറ്റിലും 45ാം മിനിറ്റിലും പെനാൽറ്റി കോർണറുകളിലൂടെയായിയിരുന്നു ലുയ്‌പേർട്ടിന്റെ ഗോളുകൾ. എന്നാൽ സമനില ഗോൾ വീണയുടൻ തന്നെ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച രൂപീന്ദർ പാൽ ഇന്ത്യയെ മുന്നിലെത്തിച്ചു. 53ാം മിനിറ്റിൽ അമൗരി ക്യൂസ്റ്റേഴ്‌സാണ് ഫീൽഡ് ഗോളിലൂടെ ബെൽജിയത്തെ വീണ്ടും ഒപ്പമെത്തിക്കുന്നത്.
ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചെത്തിയ ബെൽജിയത്തെ തോൽപ്പിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത എതിരാളികളായ അർജന്റീന ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ചു. ലൂകാസ് വിയ, മതിയാസ് പാർഡസ്, യുവാൻ ജിലാർഡി എന്നിവരാണ് അർജന്റീനക്കുവേണ്ടി ഗോളടിച്ചത്. ഡേവിഡ് കോണ്ടണും, ആഡം ഡിക്‌സണും ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടി.
നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയ ജർമനിയെ നേരിടും. ക്വാർട്ടറിൽ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 4-1ന് സ്‌പെയിനെ തകർത്തപ്പോൾ, ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഹോളണ്ടിനെ 4-3ന് തോൽപ്പിച്ചാണ് ജർമനി സെമിയിലെത്തിയത്.ഷൂട്ടൗട്ടിൽ ടീമിന്റെ രക്ഷകനായ ഗോലി ആകാശ് ചിക്തേയെ സഹകളിക്കാർ 
അനുമോദിക്കുന്നു.

 

Tags

Latest News