Sorry, you need to enable JavaScript to visit this website.

ഗര്‍ഭം അലസിയാല്‍ ശമ്പളത്തോടെ വിരഹ അവധി; ഇന്ത്യയെ മാതൃകയാക്കി  ന്യൂസീലന്‍ഡും 

വെല്ലിങ്ടന്‍- ഗര്‍ഭം അലസുകയോ ചാപ്പിള്ളയെ പ്രസവിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ക്ക് വിരഹ അവധി നല്‍കുന്ന ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ. ഈ പാത പിന്തുടര്‍ന്ന് സ്ത്രീകള്‍ക്കും ഇണകള്‍ക്കും അവധി അനുവദിക്കുന്ന പുതിയ നിയമം ന്യൂസീലന്‍ഡ് പാര്‍ലമെന്റും പാസാക്കി. ജോലിക്കാരായ സ്ത്രീകള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടെ അവധി അനുവദിക്കും. ഗിനി ആന്‍ഡേഴ്‌സണ്‍ എംപി അവതരിപ്പിച്ച ബില്ല് പാര്‍ലമെന്റ് ഒന്നടങ്കം ഏകസ്വരത്തില്‍ പാസാക്കുകയായിരുന്നു. അമ്മമാര്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും മാത്രമല്ല, വാടക ഗര്‍ഭത്തിലൂടെയോ ദത്തെടുത്തോ കുട്ടികളെ സ്വന്തമാക്കാന്‍ പദ്ധതിയുള്ള രക്ഷിതാക്കള്‍ക്കും ഈ അവധി ആനുകൂല്യം ലഭിക്കുമെന്ന് നിയമം പറയുന്നു.

ഗര്‍ഭം അലസല്‍ സ്ത്രീകളെ, അല്ലെങ്കില്‍ ദമ്പതികളെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടമുണ്ടാകുന്ന ഘട്ടമാണ്. വലിയൊരു നഷ്ടം അനുഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ പലപ്പോഴും പരിഗണിക്കപ്പെടാറില്ല. പലപ്പോഴും രോഗ കാരണങ്ങളാലുള്ള അവധിയിൽ ഉള്‍പ്പെടുത്തിയാണ് ഈ ദിവസങ്ങളെ ജോലിക്കു പോകുന്ന സ്ത്രീകളും ഇണകളും മറികടക്കുക. എന്നാല്‍ ന്യൂസീലന്‍ഡിലെ പുതിയ നിയമ പ്രകാരം ഈ ദിവസങ്ങളെ സിക്ക് ലീവ് ഗണത്തില്‍ ഉള്‍പ്പെടുത്താതെ തന്നെ പ്രത്യേക അവധിയായി അംഗീകരിച്ചിരിക്കുകയാണ്.

ലോകത്ത് ആദ്യമായി ഇത്തരമൊരു നിയമം നടപ്പിലാക്കിയത് ഇന്ത്യയാണ്. ഇന്ത്യയിലെ നിയമ പ്രകാരം ഗര്‍ഭഛിദ്രം സംഭവിച്ച സ്ത്രീകള്‍ക്ക് ആറ് ആഴ്ചത്തെ ശമ്പളത്തോട്കൂടിയ അവധി അനുവദിക്കും. യുഎസില്‍ റെഡിറ്റ് എന്ന സോഷ്യല്‍ മീഡിയ ടെക്ക് കമ്പനിയും ഗര്‍ഭഛിദ്രത്തിന്റെ പേരില്‍ എട്ട് ആഴ്ചത്തെ പൂര്‍ണ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കുന്നുണ്ട്. 


 

Latest News