നാലു മാസം തികഞ്ഞ് കര്‍ഷക സമരം, നാളെ ഭാരത് ബന്ദ്, കേരളത്തിലില്ല

ന്യൂദല്‍ഹി- രാജ്യത്ത് നാളെ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ദല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയ ശേഷം നാല് മാസം പൂര്‍ത്തിയാകുന്ന ദിനമാണ് നാളെ. റോഡ്, റെയില്‍ ഗതാഗതമോ മാര്‍ക്കറ്റോ പൊതുസ്ഥലങ്ങളോ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

ഭാരത് ബന്ദ് നടത്തുന്ന കര്‍ഷകര്‍ മാര്‍ച്ച് 28ന് 'ഹോളികാ ദഹന്‍' സമയത്ത് പുതിയ കര്‍ഷക നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് ബുര്‍ജ്ഗില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് കേരളത്തില്‍ നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല.

ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ഉച്ചക്ക് ഒരു മണിക്ക് ശേഷം മാത്രമേ ആന്ധ്രയില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കൂ എന്ന് പാര്‍ട്ടി അറിയിച്ചു.

 

Latest News