കോഴിക്കോട്- ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ ഡി എഫ് സർക്കാർ ഭരണം നിലനിർത്തുമെന്ന് മീഡിയവണ്‍-പൊളിറ്റിക് മാര്‍ക്ക് സര്‍വേ. എൽ ഡി എഫിന് 73 മുതൽ 78 വരെ സീറ്റ് ലഭിക്കും. യു ഡി എഫിന് 60-65 സീറ്റിനാണ് സാധ്യത. ബി ജെ പി പരമാവധി രണ്ട് സീറ്റ് വരെ നേടാം. ഒരു സീറ്റ് മറ്റുള്ളവർക്കാണ്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാനത്ത് നടത്തിയ സര്‍വേയാണിത്. മാർച്ച് 17 മുതൽ 23 വരെ തിയതികളിൽ നടത്തിയ സർവേയിൽ 14,854 വോട്ടർമാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ഉത്തര കേരളത്തിൽ എൽ ഡി എഫിന് 25-29 സീറ്റും യു ഡി എഫിന് 20-23 സീറ്റും പ്രവചിക്കുന്നു. ബി ജെ പിക്ക് ഒരു സീറ്റിനാണ് സാധ്യത. എറണാംകുളം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപെടുന്ന മധ്യകേരളത്തിൽ 23 മുതൽ 27 വരെ സീറ്റാണ് എൽ ഡി എഫിന് പ്രവചിക്കുന്നത്. യു ഡി എഫിന് 18 മുതൽ 21 വരെ സീറ്റും. ഇവിടെ ബി ജെ പിക്ക് സീറ്റ് ലഭിക്കില്ല. എന്നാൽ ഒരു സീറ്റ് മൂന്ന് പ്രബല മുന്നണികളിലും പെടാത്ത ഒരാൾ ജയിക്കുമെന്ന് സർവേ പറയുന്നു. തെക്കൻ കേരളത്തിൽ 23 മുതൽ 27 വരെ സീറ്റ് എൽ ഡി എഫിനും 20 മുതൽ 23 വരെ സീറ്റ് യു ഡി എഫിനും ലഭിച്ചേക്കും. ഇവിടെ പരമാവധി രണ്ട് സീറ്റ് വരെ ബി ജി പി നേടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ആകെ വോട്ടുവിഹിതം ഇപ്രകാരമാണ്: എൽ ഡി എഫ് 42 മുതൽ 44 ശതമാനം വരെ. യു ഡി എഫ്: 39 മുതൽ 41 ശതമാനം വരെ. ബി ജെ പി: 15 മുതൽ 17 ശതമാനം വരെ.
സര്‍വേയില്‍ നാല്‍പ്പത് ശതമാനം പേരാണ് എല്‍ഡിഎഫിന് ജയം പ്രവചിച്ചത്. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 35 ശതമാനം പേർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം പേർ പിന്തുണക്കുന്നത് പിണറായി
വിജയനെ തന്നെ. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്: 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10 ശതമാനം. ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന് അഞ്ച് ശതമാനവും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനവും പിന്തുണയുണ്ട്. 19 ശതമാനം പേര്‍ മറ്റുള്ളവരെയാണ് പിന്തുണച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ പ്രഖ്യാപിച്ച ശേഷം മീഡിയവൺ നടത്തുന്ന രണ്ടാമത്തെ സർവേയാണിത്.