ന്യൂദല്‍ഹി- രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 47,262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 275 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 23,907 പേരാണ് രോഗമുക്തി നേടിയത്. ചൊവ്വാഴച 40,715 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 199 പേരാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി വർധിച്ചു. 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരണത്തിനു കീഴടങ്ങിയത്.
വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേർ ചികിത്സയില്‍ തുടരുന്നുണ്ട്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന മഹാരാഷ്ട്രയില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയിരിക്കയാണ്. അടുത്ത ദിവസങ്ങളില്‍കൂടി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ മുംബൈ അടക്കം പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 28,699 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 25.33 ലക്ഷമായി.