ന്യൂദല്‍ഹി- ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 30 വരെ നീട്ടി. ഒരു വർഷത്തെ ഇടവേളക്കുശേഷം മാർച്ച് 31 ന് സർവീസുകള്‍ സാധാരാണനിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍റെ തീരുമാനം.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഡി.ജി.സി.എ ഉത്തരവിട്ടത്.
വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിനും വിലക്ക് ബാധകമല്ല. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍,യു.എ.ഇ, ഇറാഖ്, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ബംഗ്ലാദേശ്, ഒമാന്‍, ഖത്തര്‍, നൈജീരിയ, കെനിയ, മാലദ്വീപ്, നൈജീരിയ, ഖത്തര്‍, യുക്രൈന്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യക്ക് എയർ ബബിള്‍ കരാര്‍. സൗദി അറേബ്യയുമായി എയർ ബബിള്‍ കരാർ ഉണ്ടാക്കാനുള്ള ശ്രമം വിജിയിച്ചിട്ടില്ല. സാധാരണ സർവീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ പരിമിത സർവീസുകള്‍ക്കായി ഏർപ്പെടുന്നതാണ് എയർ ബബിള്‍ കരാർ.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ 2020 മാര്‍ച്ച് 25 മുതലാണ് വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. മെയ് 25ന് ആഭ്യന്തര സര്‍വീസിന് അനുമതി നല്‍കി.