മാസ്‌ക് ധരിക്കാത്തതിന് മുംബൈക്കാര്‍  പിഴയടച്ചത്  44 കോടി രൂപ 

മുംബൈ- കോവിഡ് മഹാമാരിയില്‍ മാസ്‌ക് ധരിക്കാത്തതിന് 44 കോടി രൂപ പിഴയടച്ച് മുംബൈ സ്വദേശികള്‍. ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചതോടെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ. ബ്രിഹാന്‍ മുംബൈ കോര്‍പറേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ബി.എം.സിക്കും മുംബൈ പോലീസിനും റെയില്‍വേ അധികൃതര്‍ക്കും മാത്രം ലഭിച്ച പിഴത്തുകയാണ് 44 കോടി. പിഴ അടച്ചവരില്‍ ഭൂരിഭാഗവും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തവരാണെന്നും ബി.എം.സി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 20ന് മാത്രം നഗരവാസികള്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ചത് 42 ലക്ഷം രൂപയാണ്. ലോക്കല്‍ ട്രെയിനുകളിലും റെയില്‍വേ പ്ലാറ്റ് ഫോമുകളിലും ടിക്കറ്റ് കൗണ്ടറുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ മുംബൈ പോലീസും പ്രതിദിനം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നഗരങ്ങളിലൊന്നാണ് മുംബൈ. പ്രതിദിനം രോഗബാധിതരുടെ എണ്ണം ഇവിടെ കുതിച്ചുയരുകയാണ്. 
 

Latest News