ട്രാൻസ്‌ജെൻഡർ അതിഥി അച്യുതിന് ഇത് സ്വപ്‌ന സാക്ഷാത്കാരം. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടിവന്ന അതിഥി അച്യുത് ഇന്നു മുതൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീൻ വിൽപന കേന്ദ്രത്തിന്റെ ഉടമയാണ്. മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സംരംഭക കൂടിയാണ് അതിഥി. കൂടുമത്സ്യ കൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയിൽ വിളവെടുത്ത പിടയ്ക്കുന്ന മീനുകൾ ജീവനോടെ അതിഥിയുടെ മീൻസ്റ്റാളിൽ നിന്നും ലഭിക്കും. സ്ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താൻ അതിഥി അച്യുതിന് കൈത്താങ്ങായത് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാമായ സിഎംഎഫ്ആർഐ ആണ്.
ട്രാൻസ്‌ജെൻഡർ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഏറെ അലച്ചിലുകൾക്ക് ശേഷം ലഭിക്കുന്ന തൊഴിലിടങ്ങളിലെ മറ്റു പ്രശ്‌നങ്ങൾ എന്നിവ മൂലം പൊറുതി മുട്ടിയ എളമക്കര സ്വദേശിയായ അതിഥിയുടെ ചിരകാല സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ ചേർന്ന് നിർവഹിച്ചു. ജീവനുള്ള മീനുകൾക്കൊപ്പം കടൽ മത്സ്യങ്ങളും അതിഥിയിൽ നിന്നും ലഭിക്കും. മുൻകൂർ ഒർഡറുകൾക്കനുസരിച്ച് വൃത്തിയാക്കി പാക്കറ്റുകളിൽ സീൽ ചെയ്ത മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ ചെയർമാനുമായ ഡോ. കെ. മധു വിൽപന കേന്ദ്രത്തിന്റെ താക്കോൽ അതിഥിക്ക് കൈമാറി.
ഏറെ അവഗണന നേരിടുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിന് മത്സ്യമേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഈ ഉദ്യമമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി പട്ടികജാതിയിൽ പെടുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ളവർക്ക് തുടർന്നും ഇത്തരം ഉപജീവന മാർഗമൊരുക്കുന്നതിന് സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ട്. കൂടുമത്സ്യ കൃഷി പോലുള്ള മേഖലകളിൽ പരിശീലനം നൽകി ട്രാൻസ്‌ജെൻഡർ സമൂഹത്തെ ശാക്തീകരിക്കാനും സിഎംഎഫ്ആർഐ ഭാവിയിൽ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യ്ക്തമാക്കി.