Sorry, you need to enable JavaScript to visit this website.

ട്രംപ് തിരിച്ചെത്തുന്നു, സ്വന്തം സോഷ്യല്‍ മീഡിയയുമായി; ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പ്

വാഷിങ്ടൻ- ട്വിറ്ററും ഫേസ്ബുക്കും വിലക്കേർപ്പെടുത്തിയ മുൻ യുഎസ് പ്രസിഡന്റ് ഡൊനൾഡ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി തിരിച്ചെത്തുന്നു. സോഷ്യൽ മീഡിയാ രംഗത്തെ കളി ആകെ മാറ്റിമറിക്കുന്ന പുതിയ ഹോട്ട് പ്ലാറ്റ്ഫോമുമായിട്ടാണ് ട്രംപിന്റെ വരവെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടോ മൂന്നോ മാസത്തിനകം ട്രംപ് സോഷ്യൽ മീഡിയയിൽ തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ ഉപദേശകനായ ജേസൺ മില്ലർ വെളിപ്പെടുത്തി.

ട്രംപിനെ കഴിഞ്ഞ ജനുവരി മുതൽ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുഎസ് കാപിറ്റോൾ ബിൽഡിങ്ങിലേക്ക് ട്രംപിന്റെ അനുയായികൾ നടത്തിയ കടന്നാക്രമണം യുഎസ്സിനെ ലോകരാജ്യങ്ങൾക്കിടയിൽ നാണംകെടുത്തിയിരുന്നു. ട്വിറ്റർ പറയുന്നത് ട്രംപിന്റെ അക്കൌണ്ട് സ്ഥിരമായി വിലക്കിയെന്നാണ്. അദ്ദേഹം ഇനിയും അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തേക്കാമെന്ന ഭീതി മൂലമാണിത്. ഏതാണ്ട് 90 ദശലക്ഷം ഫോളോവേഴ്സാണ് ട്രംപിന് സോഷ്യൽ മീഡിയയിലുണ്ടായിരുന്നത്.

ട്രംപ് ഇതിനിടയിൽ അടുത്ത രംഗപ്രവേശത്തിനുള്ള പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 2024ലെ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് സംബന്ധിച്ച ആലോചനകളാണ് ട്രംപും കൂട്ടരും നടത്തുന്നത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ടിലാണ് ഇവർ കൂടിയിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ കമ്പനികൾ ഇതിനകം തന്നെ ട്രംപിനെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിക്കാനായി എത്തിയെന്ന് മില്ലർ പറയുന്നു. ഇതിൽ അന്തിമ തീരുമാനമൊന്നും ട്രംപ് കൈക്കൊണ്ടിട്ടില്ല. പുതിയ പ്ലാറ്റ്ഫോം ഒരു വൻ സംഭവമായിരിക്കുമെന്നാണ് മില്ലർ അവകാശപ്പെടുന്നത്.

Latest News