- ഖബറടക്ക ചടങ്ങുകൾ രഹസ്യമാക്കണമെന്ന് ഹൂത്തികൾ
സൻആ - ഹൂത്തികൾ വെടിവെച്ചു കൊന്ന യെമൻ മുൻ പ്രസിഡന്റും ജനറൽ പീപ്പിൾസ് കോൺഗ്രസ് നേതാവുമായ അലി അബ്ദുല്ല സാലിഹിന്റെ മൃതദേഹം പാർലമെന്റ് സ്പീക്കർ യഹ്‌യ അൽറാഇക്ക് ഹൂത്തി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ കൈമാറി. കൊലപാതകത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരം ഹൂത്തികളുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഖബറടക്ക ചടങ്ങുകളുടെ സമയം പുറത്തു വിടരുതെന്നും പൊതുജനങ്ങൾ പങ്കെടുക്കുന്ന മയ്യിത്ത് നമസ്‌കാരം പാടില്ലെന്നും സൻആയിലെ സാലിഹ് പള്ളി കോമ്പൗണ്ടിൽ ഖബറടക്കരുതെന്നും ഹൂത്തികൾ ആവശ്യപ്പെട്ടു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറില്ലെന്ന് നേരത്തെ തന്നെ ഹൂത്തികൾ നിലപാടെടുത്തിരുന്നു. ഇതേത്തുടർന്നാണ് പാർലമെന്റ് സ്പീക്കർ യഹ്‌യ അൽറാഇയെ ഏൽപിക്കാൻ ധാരണയിലെത്തിയത്. അലി സാലിഹിന്റെ അനുകൂലികൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിക്കരുതെന്നും ബന്ധുക്കൾ മാത്രമേ പങ്കെടുക്കാവൂവെന്നുമുള്ള നിബന്ധനകളും ഹൂത്തികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഖബറടക്ക ചടങ്ങുകൾ രഹസ്യമാക്കി നടത്താനാണ് നീക്കം.
അലി സാലിഹിന്റെ മക്കളിൽ ഖാലിദിന് പുറമെ മറ്റു ചില പ്രമുഖരെയും ഹൂത്തികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ അവരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഹൂത്തി മിലീഷ്യകളുടെ ഉന്നത വിപ്ലവ സമിതി മേധാവി ഇന്നലെ നടന്ന ആഹ്ലാദ പ്രകടനത്തിൽ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ആശുപത്രിയുടെ പേര് വ്യക്തമാക്കിയിട്ടില്ല.
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരും ഗോത്ര പ്രമുഖരും അലി സാലിഹിനെ വഞ്ചിക്കുകയായിരുന്നുവെന്ന് പീപ്പിൾസ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഗോത്ര നേതാക്കളുമായാണ് സുരക്ഷാ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും അവർക്കറിയാമായിരുന്നു. സൻഹാനിലേക്കുള്ള യാത്രയിൽ സുരക്ഷാ ഗാർഡുകൾ അനുഗമിക്കാതിരുന്നത് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ്. അലി സാലിഹ് പുലർച്ചെ വീടു വിട്ടു സൻഹാനിലേക്ക് രക്ഷപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന കാവൽക്കാർ ഹൂത്തികൾക്ക് വീടു തുറന്നുകൊടുക്കുകയും അദ്ദേഹം രക്ഷപ്പെട്ട വഴികൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഉടനെ ഹൂത്തികൾ അലി സാലിഹിനെ തേടി പുറപ്പെട്ടു. 25 കിലോമീറ്റർ ദൂരപരിധിയിൽ അവർ അദ്ദേഹത്തെ കണ്ടെത്തി. തുടർന്ന് വാഹനം തടഞ്ഞു നിർത്തി പുറത്തിറക്കി ബന്ധനസ്ഥനാക്കി. റോഡിൽ നിന്നും അൽപം മാറ്റി നിർത്തി ഹൂത്തി നേതാവിന്റെ നിർദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു. അലി അബ്ദുല്ല സാലിഹിനെ ബന്ദിയാക്കിയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു. മുപ്പത്തിയഞ്ചോളം റൗണ്ട് വെടിയുതിർത്ത് മരണം ഉറപ്പാക്കിയെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് മൃതദേഹം വികൃതമാക്കുകയും ട്രക്കിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു.
ഇറാൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരെ പോരാട്ടം തുടരുമെന്നും അലി അബ്ദുല്ല സാലിഹിന്റെ രക്തത്തിന് പകരം ചോദിക്കുമെന്നും ജനറൽ പീപ്പിൾസ് കോൺഗ്രസ് ഇന്നലെ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രസിഡന്റ് മൻസൂർ അബ്ദുൽ ഹാദി പറഞ്ഞതു പോലെ യെമന് ഇനി ഒരു ശത്രുമാത്രമേയുള്ളൂ. അത് ഹൂത്തികളാണ്. അവരെ നിഷ്‌കാസനം ചെയ്യുന്നതു വരെ പോരാട്ടം തുടരുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
അലി സാലിഹിനെയും പ്രമുഖ നേതാക്കളെയും വെടിവെച്ചു കൊന്നതിന് ശേഷം പീപ്പിൾസ് കോൺഗ്രസിന്റെ 200 ഓളം അംഗങ്ങളെയും തിങ്കളാഴ്ച ഹൂത്തികൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സൻആ നഗരത്തിലെ സിത്തീൻ റോഡ്, അൽജസാഇർ, സബ്ഈൻ സ്‌ക്വയർ എന്നിവിടങ്ങളിൽ ഹൂത്തികളും അലി സാലിഹ് അനുകൂലികളും തമ്മിൽ ഇന്നലെയും കനത്ത പോരാട്ടമാണ് നടക്കുന്നത്. പീപ്പിൾസ് കോൺഗ്രസിന്റെ സേനാ തലവനും അലി സാലിഹിന്റെ മകനുമായ താരിഖ് മുഹമ്മദ് സാലിഹ് പോരാട്ടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. താരീഖിന് പുറമെ, പീപ്പിൾസ് കോൺഗ്രസ് നേതാവ് താരീഖ് മുഹമ്മദ് അബ്ദുല്ല ബിൻ സാലിഹ്, സൈനിക മേധാവി മുഹമ്മദ് മുഹമ്മദ് അബ്ദുല്ല സാലിഹ് എന്നിവരും കൊല്ലപ്പെട്ടു. അലി അബ്ദുല്ല സാലിഹിന്റെയും കുടുംബാംഗങ്ങളുടെയും വീടുകൾ വ്യാപകമായി അക്രമിക്കപ്പെടുന്നുണ്ട്.