കൊൽക്കത്ത- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദുര്യോധനനോടും ദുശ്ശാസനനോടും ഉപമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബനർജി. നന്ദിഗ്രാം മണ്ഡലത്തിൽ തന്റെ എതിരാളിയായി ബിജെപി നിർത്തിയിരിക്കുന്ന സുവേന്ദു അധികാരിയെ 'മിർ ജാഫർ' എന്നാണ് മമത വിശഷിപ്പിച്ചത്. "ബിജെപിയോട് വിടപറയൂ, നമുക്കവരെ വേണ്ട, നമുക്ക് മോഡിയുടെ മുഖമേ കാണേണ്ട. നമുക്ക് കലാപങ്ങൾ വേണ്ട, ദുര്യോധന-ദുശ്ശാസനന്മാരെ വേണ്ട. മിർ ജാഫറിനെയും വേണ്ട," അവർ പറഞ്ഞു. ഈസ്റ്റ് മിഡ്നാപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബംഗാളിൽ ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ ആദ്യത്തെ നവാബാണ് മിർ ജാഫർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനം ശക്തമാകുന്ന കാലത്തായിരുന്നു ഇത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. താൻ അന്ധമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരാൾ തന്നെ വഞ്ചിച്ചെന്ന് മമത പ്രസംഗത്തിനിടയിൽ പറഞ്ഞു. 2014 മുതൽ സുവേന്ദു ബിജെപിയുമായി ബന്ധം പുലർത്തി വരികയായിരുന്നെന്നും താൻ അയാളെ വിശ്വസിച്ചു പോയെന്നും മമത കുറ്റബോധം പ്രകടിപ്പിച്ചു. അതിശക്തമായ ആക്രമണമാണ് ബിജെപി നേതൃത്വത്തിനെതിരെ മമത റാലിയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണപരിപാടികളിൽ താൻ നേരത്തെ ഉയർത്തിയ മുദ്രാവാക്യങ്ങൾ കോപ്പിയടിക്കുകയാണെന്നും അവർ ആരോപിക്കുകയുണ്ടായി.