കൊച്ചി- വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസുമായി ബബന്ധപ്പെട്ട് രേഖകള്‍ പത്തു ദിവസത്തിനകം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിർദേശം.
സിബിഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മരിച്ച പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേസിന്റെ അന്വേഷണം എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്ന് സിബി ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐയ്ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനിയും വൈകിയാൽ അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും തുടരന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നും സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പിക്കാണു കോടതി നിർദേശം നല്‍കിയത്. രണ്ടു കുട്ടികളുടെയും മരണത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.