Sorry, you need to enable JavaScript to visit this website.

ചൊവ്വയിലെ ജലം എങ്ങോട്ടാണ് പോയത്?

ന്യൂയോർക്ക്- ചൊവ്വയിലെ ജലനഷ്ടത്തെക്കുറിച്ച് ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം. ഈ ഗ്രഹത്തിലെ ജലം അതിന്റെ പുറംപാളിക്കുള്ളിലേക്കായിരിക്കാം നഷ്ടപ്പെട്ടിരിക്കുക എന്നതാണ് ഈ പഠനം അനുമാനിക്കുന്നത്. 30 ശതമാനം മുതൽ 90 ശതമാനം വരെ വെള്ളം ഇങ്ങനെ നഷ്ടപ്പെട്ടിരിക്കാമെന്ന് ഗവേഷകർ പറയുന്നു. നാസയുടെ സഹായത്തോടെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി വിദ്യാർത്ഥി ഇവാ ഷെല്ലെർ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. ജേണൽ ഓഫ് സയൻസിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. മുൻകാല പഠനങ്ങളെല്ലാം ചൊവ്വയിലെ ജലം അന്തരീക്ഷത്തിൽ നഷ്ടപ്പെട്ടിരിക്കാമെന്നാണ് അനുമാനിച്ചിരുന്നത്. അത്‍ലാന്റിക് സമുദ്രത്തിലുള്ളതിന്റെ പകുതിയോളം ജലം ചൊവ്വയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്നിരിക്കാം എന്നായിരുന്നു അനുമാനം. എന്നാൽ ഈ നിഗമനങ്ങളെ ഏറെക്കുറെ ഖണ്ഡിക്കുകയാണ് ഇവാ ഷെല്ലർ. 

ചൊവ്വയുടെ അന്തരീക്ഷത്തിലെ ഹൈഡ്രജൻ ഐസോടോപ്പായ ഡ്യൂട്ടേറിയത്തിന്റെ സാന്നിധ്യമായിരുന്നു മുൻ നിഗമനങ്ങളുടെ അടിസ്ഥാനം. അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളതാണ് ഹൈഡ്രജന്റെ ഘടന. എന്നാൽ ഡ്യൂട്ടേറിയത്തിൽ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുണ്ടായിരിക്കും. സാധാരണ ഹൈഡ്രജൻ അന്തരീക്ഷത്തിലേക്ക് അതിവേഗം നഷ്ടപ്പെടുമ്പോൾ ഡ്യൂട്ടേറിയം ഉയർന്ന അളവിൽ തങ്ങിനിൽക്കും. അതായത്, അന്തരീക്ഷത്തിൽ ജലം നഷ്ടപ്പെടുന്ന ഘട്ടത്തിൽ വലിയ അളവിലുള്ള ഡ്യൂട്ടേറിയം വിട്ടുപോകും. അന്തരീക്ഷത്തിലൂടെ വലിയ തോതിൽ ജലം നഷ്ടപ്പെട്ടതാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ചൊവ്വയിലെ ഹൈഡ്രജൻ ഐസോടോപ്പ് ഘടനയും ജലത്തിന്റെ വ്യാപ്തിയുമെല്ലാം ചെറിയ തോതിൽ പുനഃസൃഷ്ടിച്ചാണ് പുതിയ പഠനം നടത്തിയത്. അഗ്നിപർവ്വത പ്രവർത്തനത്തിലൂടെയുള്ള ജലം, അന്തരീക്ഷത്തിലേക്കുള്ള ജലനഷ്ടം, ചൊവ്വയ്ക്കുള്ളിലേക്കുള്ള ജലനഷ്ടം എന്നിങ്ങനെയുള്ള പ്രക്രിയയെ കൃത്രിമമായി സൃഷ്ടിച്ചു. ഈ മാതൃക ഉപയോഗിച്ച്  ഹൈഡ്രജൻ ഐസൊടോപ്പ് ഡാറ്റയുമായുള്ള താരതമ്യം നടത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ്, കൂടുതൽ വെള്ളം നഷ്ടപ്പെട്ടിരിക്കുക അന്തരീക്ഷത്തിലല്ല, മറിച്ച് ചൊവ്വയുടെ പ്രതലത്തിനുള്ളിലേക്ക് തന്നെയാകാമെന്ന നിഗമത്തിലെത്തിയതെന്ന് ഷെല്ലർ പറയുന്നു.

Latest News