Sorry, you need to enable JavaScript to visit this website.

ഉച്ച ഭാഷിണിയില്‍ സുബഹി ബാങ്ക് വിളിക്കരുത്; കര്‍ണാടകയില്‍ വിവാദം 

ബെംഗളൂരു-പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും കര്‍ണാടകയിലെ വഖഫ് ബോര്‍ഡ് നല്‍കിയ പുതിയ സര്‍ക്കുലര്‍ വിവാദമായി. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത് എന്നാണ് സര്‍ക്കുലര്‍. അതിരാവിലെയുള്ള പ്രാര്‍ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് തടസമായിരിക്കുകയാണ് ഈ സര്‍ക്കുലര്‍. ബിജെപി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് 2000ലെ നിയമം ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇക്കഴിഞ്ഞ ഒമ്പതിന് പുതിയ സര്‍ക്കുലര്‍ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നല്‍കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് 2000ത്തിലെ നിയമത്തില്‍ പറയുന്നത്. ബിജെപിയുടെ സമ്മര്‍ദ്ദ ഫലമാണ് പുതിയ തീരുമാനമെന്ന് പള്ളി ഇമാമുമാര്‍ ആരോപിച്ചു.ജനങ്ങളുടെ മാനസികശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ എന്ന് വഖഫ് ബോര്‍ഡ് പറയുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരുമെന്നും സര്‍ക്കുലറിലുണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Latest News