തിരുവനന്തപുരം- സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം ബാലിശമാണെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ ആരോപണം പ്രതിപക്ഷ നേതാവ് ഏറ്റുപിടിക്കുകയാണെന്നും
സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍.
ബി.ജെ.പിക്ക് നേരത്തെ ലഭിച്ച ഒരു സീറ്റ് പോലും ലഭിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കാനാണ് ഇടുതമുന്നണി ശ്രിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കാനിടയായത് എങ്ങനെയെന്ന് എല്ലാവർക്കും അറിവുള്ളതാണ്. കോണ്‍ഗ്രസിന്‍റെ പിന്തുണ കൊണ്ടാണ് ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചത്. ബി.ജെ.പിക്കെതിരെ കേന്ദ്രത്തിലും സംസ്ഥാനത്തും കൃത്യമായ ചാഞ്ചാട്ടമില്ലാത്ത നിലപാട് സ്വീകരിച്ചത് ഇടതു മുന്നണിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് കോണ്‍ഗ്രസാണ്. വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കുകയാണ് പ്രതിപക്ഷ നേതാവ്. വ്യാജ പ്രചാരണങ്ങള്‍ നടത്തുക ആർ.എസ്.എസിന്‍റെ പ്രചാരണ ശൈലിയാണ്. ആർ.എസ്.എസ് സൈദ്ധാന്തികന്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പിയിലെ തർക്കത്തിന്‍റെ പേരില്‍ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷ നേതാവ് ഏറ്റുപിടിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ ആശയദാരിദ്ര്യമാണ് വിളിച്ചൊതുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.






