Sorry, you need to enable JavaScript to visit this website.

അംബാനിയുടെ ഭാര്യയെ ബനാറസ് ഹിന്ദു സർവകലാശാലയിൽ 'പ്രൊഫസറാ'ക്കാൻ നീക്കം; എതിർത്ത് വിദ്യാർത്ഥികൾ

വരാണസി- റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സനുമായ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി. വൈസ് ചാൻസലറുടെ വസതിക്കുമുമ്പിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. സർവ്വകലാശാലയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം. സർവ്വകലാശാലയുടെ ഉന്നത ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് എത്തി. ഈ വിഷയത്തിൽ തങ്ങൾ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ അറിയിച്ചത്. 

പിന്നീട് വൈസ് ചാൻസർ രാകേഷ് ഭട്നാഗറും വിദ്യാർത്ഥികളെ കണ്ടു. നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി പ്രതിഷേധക്കാർ പറയുന്നു. നിതയെ സെന്റർ ഫോർ വിമൻ ഡവലപ്മെന്റ് ആൻഡ് സ്റ്റഡീസിലെ വിസിറ്റിങ് പ്രൊഫസറാക്കാനാണ് സർവ്വകലാശാല നീക്കം നടത്തിയത്. മാർച്ച് 12ന് ഇതിനുള്ള ഔദ്യോഗിക നിർദ്ദേശം നിത അംബാനിക്ക് കിട്ടിയതായി മാധ്യമ റിപ്പോർട്ടുകൾ പറഞ്ഞു. അതെസമയം നിത ഇക്കാര്യത്തിൽ തീരുമാനമെന്തെങ്കിലും എടുത്തതായി അറിവില്ല. കൊമേഴ്സിൽ ബിരുദമെടുത്തിനു ശേഷം ഭരതനാട്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നിത. പിന്നീടിവർ മുകേഷ് അംബാനിയുടെ ഭാര്യയായി.

Latest News